August 02, 2020
August 02, 2020
ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ പ്രവാസികളെ കൊള്ളയടിക്കുന്നതായുള്ള ആക്ഷേപം വ്യാപകമാവുന്നു.നേരത്തെ ഖത്തറിൽ നിന്നും തിരിച്ചുപോകാൻ സ്വകാര്യ വിമാനക്കമ്പനിയെ ചുമതലപ്പെടുത്തിയതിലൂടെ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ആയിരക്കണക്കിന് പ്രവാസികൾക്കാണ് പണം നഷ്ടപ്പെട്ടത്. റീ ഫണ്ട് സംവിധാനമില്ലാത്തതിനാൽ ഒരു വർഷത്തിനിടെ ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവർക്ക് മാത്രമാണ് ഈ ടിക്കറ്റ് തുക ഉപയോഗിക്കാൻ കഴിയുക.അതേസമയം,കഴിഞ്ഞ ജൂൺ,ജൂലായ് മാസങ്ങളിൽ ഖത്തറിൽ നിന്നും നാട്ടിലേക്ക് പോയ ഭൂരിഭാഗം ആളുകൾക്കും മാസങ്ങളോളം നാട്ടിൽ നിന്ന ശേഷം ഖത്തറിൽ തിരിച്ചെത്തി അഞ്ചോ ആറോ മാസങ്ങൾക്കകം ടിക്കറ്റ് തുക ഈടാക്കാൻ വീണ്ടും നാട്ടിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. മടക്ക ടിക്കറ്റിൽ നാട്ടിലേക്ക് പോയവർ തിരിച്ചു വരുന്നത് ചാർട്ടേഡ് വിമാനങ്ങളിലാണെങ്കിൽ മടക്ക ടിക്കറ്റിന്റെ തുകയും നഷ്ടമാകും.നിലവിൽ അവധിക്കാലം കണക്കാക്കി ഒന്നോ രണ്ടോ മാസത്തേക്ക് നാട്ടിലേക്ക് പോയ പലരും ചാർട്ടേഡ് വിമാനങ്ങളിൽ തിരിച്ചു വരേണ്ടി വന്നാൽ ഈ തുകയും നഷ്ടമാകും.
ലഭ്യമായ കണക്കനുസരിച്ച് നേരെത്തെയെടുത്ത ടിക്കറ്റ് പ്രകാരം യാത്ര ചെയ്യാൻ സാധിക്കില്ലെങ്കിൽ മലബാർ ഏരിയയിൽ നിന്നുള്ള വിവിധ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് മാത്രം 200 കോടി രൂപയോളം ഈയിനത്തിൽനഷ്ടമാകുമെന്ന് പൊതുപ്രവർത്തകനായ അബ്ദുൽ റഊഫ് കൊണ്ടോട്ടി ന്യൂസ്‌റൂമിനോട് പറഞ്ഞു.ഇതൊഴിവാക്കാൻ അനുമതി കിട്ടുന്ന മുറക്ക് ഖത്തറിലേക്ക് തിരിച്ചുവരാൻ ഇന്ത്യയിൽ നിന്നും വന്ദേ ഭാരത് മിഷൻ വഴി തന്നെ സൗകര്യം ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.ഇതിനായി ഖത്തറിലെ നോർക്ക ഭാരവാഹികൾ വഴി ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ട്.