April 14, 2020
April 14, 2020
മസ്കത്ത് : കോവിഡ് പ്രതിസന്ധിയെ നേരിടാൻ ഒമാന്‍ സെന്‍ട്രല്‍ ബാങ്കും സര്‍ക്കാരും പ്രഖ്യാപിച്ച ആശ്വാസ പദ്ധതികളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ബാങ്ക് മസ്കത്ത് മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാരുടെ വലയില്‍ കുരുങ്ങി ആരും അക്കൗണ്ട് വിവരങ്ങള്‍ കൈമാറരുതെന്ന് ബാങ്ക് നിർദേശിച്ചു.
ബാങ്കില്‍ നിന്നാണെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശപ്രകാരമുള്ള വായ്പാ/ഇ.എം.ഐ തിരിച്ചടവിന് സാവകാശത്തിന് സഹായിക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ വിളിക്കുക. ഒ.ടി.പി പങ്കുവെക്കാന്‍ ആവശ്യപ്പെടുന്നതിനൊപ്പം സി.വി.വി നമ്പർ, പാസ്വേഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെടും. ഈ വിവരങ്ങള്‍ കിട്ടിയാൽ അക്കൗണ്ട് നിയന്ത്രണം തട്ടിപ്പുകാര്‍ കൈവശപ്പെടുത്തി പണം തട്ടുകയാണ് ചെയ്യുക.
ബാങ്കില്‍ നിന്ന് ഒരിക്കലും ഇത്തരം വിവരങ്ങള്‍ ആവശ്യപ്പെടില്ല. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ടെലിഫോണില്‍ ബന്ധപ്പെടുന്ന ആര്‍ക്കും കൈമാറരുതെന്നും ബാങ്ക് മസ്കത്ത് മുന്നറയിപ്പ് സന്ദേശത്തില്‍ ഓർമിപ്പിച്ചു.. കോവിഡിൻറെ പശ്ചാത്തലത്തില്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ എല്ലാവരും ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങ് ചാനലുകള്‍ ഉപയോഗിക്കണം. ഡിജിറ്റല്‍ സംവിധാനങ്ങള്‍ ദിവസത്തിന്റെ മുഴുവന്‍ സമയവും പ്രവര്‍ത്തന സജ്ജമാണെന്നും ബാങ്ക് മസ്കത്ത് അറിയിച്ചു.
സുരക്ഷിതത്വം ഉറപ്പാക്കുന്നതിെന്‍റ ഭാഗമായുള്ള ക്രമീകരണത്തിനായി അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി ബാങ്ക് മസ്കത്ത് അക്കൗണ്ട് ഉടമകള്‍ കാള്‍ ലഭിച്ചു. ഇത്തരത്തില്‍ തട്ടിപ്പിനിരയായ ഒരു മലയാളിക്ക് നല്ലൊരു തുക നഷ്ടപ്പെട്ടിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.