May 03, 2021
May 03, 2021
മസ്കത്ത്: കോവിഡ് വ്യാപനത്തെ തുടർന്ന് മേയ് എട്ടു മുതല്‍ 15 വരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവെക്കാനും കര്‍ഫ്യൂ സമയം വൈകുന്നേരം ഏഴു മുതല്‍ രാവിലെ നാലു വരെയാക്കാനും ഒമാൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചു. അവശ്യവസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവര്‍ത്തനങ്ങളും നിരോധിക്കാനാണ് തീരുമാനം. ഭക്ഷ്യകടകള്‍, പെട്രോൾ പമ്പുകൾ, ആരോഗ്യ ക്ലിനിക്കുകളും ആശുപത്രികളും, ഫാര്‍മസികള്‍, ഹോം ഡെലിവറി സേവനങ്ങള്‍ എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.. ഈദുൽ ഫിത്വർ ഉൾപ്പെടുന്ന ആഴ്ചയിലാണ് ശക്തമായ നിയന്ത്രണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മേയ് 11 മുതല്‍ മൂന്നുദിവസം ജീവനക്കാര്‍ തൊഴിലിടങ്ങളില്‍ വരേണ്ടതില്ലെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദൂര തൊഴില്‍ സംവിധാനം നടപ്പാക്കാനും ഉത്തവിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോടുംഈ ദിവസങ്ങളില്‍ ജോലി സ്ഥലങ്ങളിലേക്ക് വരേണ്ട തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈദുല്‍ ഫിത്റിന് കൂട്ടംചേര്‍ന്നുള്ള പെരുന്നാള്‍ നമസ്കാരവും പരമ്പരാഗത ഈദ് വിപണികളും നടത്തേണ്ടതില്ലെന്നും ബീച്ചുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധയിടങ്ങളില്‍ ഒത്തുചേരുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ കൂടിച്ചേരലിനും കൂട്ടായുള്ള ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണം ബാധകമാണ്. നിലവില്‍ രാത്രി ഒൻപതു മുതല്‍ രാവിലെ നാലു വരെയാണ് കര്‍ഫ്യൂ. പകല്‍ വ്യാപാരത്തിന് ഇപ്പോള്‍ തടസ്സമില്ല. പ്രധാനപ്പെട്ട ആഘോഷ സീസണായ പെരുന്നാള്‍ സന്ദര്‍ഭത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ തടയാനുദ്ദേശിച്ചാണ് പുതിയ നിയന്ത്രണം.
ന്യൂസ്റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക