April 24, 2020
April 24, 2020
ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും അറബ് സമൂഹത്തിനും മുസ്‌ലിംകൾക്കുമെതിരെ നടക്കുന്ന വർഗീയ പ്രചാരണങ്ങൾ പരസ്യമായ ഭീഷണിയിലേക്ക് നീങ്ങുന്നു. അറബ് സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്ന പശ്ചാത്തലത്തിൽ വിഷയം ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഇത്തരം പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തങ്ങളുടെ പൗരന്മാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
കൊവിഡിന്റെ പേരില്‍ പോലും വെറുപ്പും വിദ്വേഷവും പരത്തുന്നതിനെതിരെ വാര്‍ത്തകളെഴുതിയ യുഎഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന് നേരെ സംഘ്പരിവാർ ഭീഷണി ഉയർത്തിയതാണ് ഒടുവിലത്തെ സംഭവം.. മനുഷ്യാവകാശ മാധ്യമ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ മസ്ഹര്‍ ഫാറൂഖിക്കെതിരെയാണ് സമൂഹ മാധ്യമങ്ങളിലൂടെ സംഘടിത ആക്രമണം.
വംശീയതയും വര്‍ഗീയതയും പരത്തുന്ന പ്രവണതയെ തുറന്നുകാണിച്ച് എഴുതിയ റിപ്പോര്‍ട്ടുകളാണ് ഗള്‍ഫ് ന്യൂസ് ഫീച്ചേഴ്‌സ് വിഭാഗം എഡിറ്ററായ മസ്ഹറിനെ സംഘ്പരിവാറിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റിയത്. ഇന്ത്യയില്‍ തിരിച്ചെത്തി നല്ലനിലയില്‍ ജീവിക്കാമെന്ന് പ്രതീക്ഷിക്കേണ്ടെന്നും കുടുംബത്തിന് പ്രയാസങ്ങളുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തുന്നവരില്‍ പലതും ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് ഉള്ളവരാണ്. മസ്ഹറിന്റെ പാസ്‌പോര്‍ട്ട് കണ്ടു കെട്ടണമെന്നും പെണ്‍മക്കളെ ഉപദ്രവിക്കുമെന്നും പോലും ചിലര്‍ പറയുന്നു.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക