August 28, 2019
August 28, 2019
കുവൈത്ത് സിറ്റി: കുവൈത്തില്‍ വര്‍ധിച്ച വിദേശ ജനസംഖ്യ മൂലം നേരിടുന്ന സാമൂഹിക അസമത്വം പരിഹരിക്കുന്നതിന് സർക്കാർ വിദേശികൾക്കുള്ള നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുകയാണ്. പാർലമെൻറ് അംഗങ്ങളിൽ നിന്നുൾപ്പെടെ വിവിധ മേഖലകളില്‍ നിന്നുയരുന്ന കടുത്ത സമ്മര്‍ദ്ദമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിക്കുന്നതെന്നാണ് സൂചന.
വിദേശികളുടെ കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ വേതന പരിധി 450 ദിനാറിൽ നിന്ന് 500 ദിനാറായി ഉയർത്തിയിട്ടുണ്ട്.ഇതിനു പിന്നാലെ രാജ്യത്തെ വിദേശികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ കടുത്ത നടപടികള്‍ക്കാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു..
വിദേശികളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കുക, സബ്‌സിഡി പൂര്‍ണമായും പിന്‍വലിക്കുക, വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് വര്‍ധിപ്പിക്കുക തുടങ്ങി വിദേശികളുമായി ബന്ധപ്പെട്ട മറ്റ് തീരുമാനങ്ങളും ഉടന്‍ തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം,വിദേശികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിലവിലെ ഫീസ് നിരക്ക് മറ്റു ഗള്‍ഫ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിനോദ സഞ്ചാരത്തിനായും മറ്റും രാജ്യത്ത് എത്തുന്നവരെയും രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്നവരെയും വേര്‍തിരിച്ചറിയുന്നതിനും സേവന ഫീസ് വര്‍ധിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നു.
കൂടാതെ വ്യാജ വിസ മാഫിയകളെ തടയുന്നതിനു അടുത്ത വര്‍ഷാരംഭത്തില്‍ തന്നെ പുതിയ നടപടിക്രമങ്ങള്‍ ആരംഭിക്കും. എല്ലാത്തരം എന്‍ട്രി വിസകളുടെയും രൂപത്തില്‍ കാതലായ മാറ്റം വരുത്തി, വ്യാജ വിസ നിര്‍മ്മിക്കാന്‍ പറ്റാത്ത വിധത്തിലുള്ള ഇലക്‌ട്രോണിക് സംവിധാനം നടപ്പിലാക്കാനാണ് നീക്കം.
2016 ജനുവരി നാലിന് ശേഷം ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ താമസരേഖ പുനസ്ഥാപിച്ചു നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നിയമലംഘകര്‍ക്ക് താവളം നല്‍കുന്നവര്‍ക്കെതിരെ നിലവില്‍ 1,000 ദിനാര്‍ പിഴ ചുമത്തി വരുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.