March 22, 2020
March 22, 2020
തിരുവനന്തപുരം : കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ അറിയിച്ചു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നേരത്തേ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.കോവിഡ് ബാധയുള്ള ജില്ലകൾ അടച്ചിടാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സംസ്ഥാനം ഇത് അംഗീകരിച്ചിട്ടില്ല.
അതേസമയം,കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ കാസര്‍ഗോഡ് ജില്ല മാത്രമാണ് സന്പൂര്‍ണായി അടച്ചിടുകയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.. കേന്ദ്രം നിര്‍ദേശിച്ച മറ്റ് ആറു ജില്ലകളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗത്തിനു ശേഷമേ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
ലോക്ക് ഡൗണ്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണ്. കാസര്‍ഗോഡ് ജില്ല സന്പൂര്‍ണമായി അടച്ചിടുകയാണ്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് ഞായറാഴ്ച ഉച്ചയ്ക്കു തന്നെ മുഖ്യമന്ത്രി നിര്‍ദേശം കൈമാറി. അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു. ജില്ലയില്‍ പൊതു ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ഫ്യൂ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആളുകള്‍ വീടുകളില്‍ തുടരുകയെന്നുള്ളതാണ്. സാധനങ്ങള്‍ വാങ്ങാനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
പലചരക്ക്, പച്ചക്കറി, പാല്‍, പഴം, വെള്ളം, മെഡിക്കല്‍ തുടങ്ങിയ അവിശ്യ സര്‍വീസുകള്‍ക്കൊന്നും ബുദ്ധിമുട്ടുണ്ടാകില്ല. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കില്ല. എന്നാല്‍ മറ്റു ജില്ലകളിലെ ആളുകള്‍ക്ക് അടുത്ത ജില്ലകളിലേക്ക് സഞ്ചരിക്കുന്നതിന് തടസമില്ല. ദീര്‍ഘദൂര യാത്രകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.