May 26, 2020
May 26, 2020
തിരുവനന്തപുരം : വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയാൻ ഇനി മുതല്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിന് ഇനി മുതല്‍ പണം നല്‍കേണ്ടിവരും. പാവപ്പെട്ടവര്‍ക്ക് ഇത് ബുദ്ധിമുട്ടാകില്ലേ എന്ന ചോദ്യത്തിന് പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ലക്ഷക്കണക്കിന് പ്രവാസികളാണ് സംസ്ഥാനത്തേക്ക് വരുന്നതെന്നും അതിന്റെ ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇനി മുതല്‍ അതിനു പണം നല്‍കണം. പലതരം നിരീക്ഷണകേന്ദ്രങ്ങളുണ്ട്. പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്നതും അതിലുണ്ടാകും. എന്താലായും ഇനി മുതല്‍ നിരീക്ഷണത്തിന് സര്‍ക്കാരിനു ചെലവാകുന്ന പണം പ്രവാസികള്‍ തന്നെ നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നാട്ടിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരണമെന്നാണ് ആഗ്രഹം. എന്നാല്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയില്ല. ലക്ഷക്കണക്കിന് ആളുകളാണ് വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളത്. വിസ കാലാവധി കഴിഞ്ഞവര്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം. മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേര്‍ കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു. 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ച 1.01 ലക്ഷം പേര്‍ വന്നു.
വിദേശത്ത് നിന്ന് 1.34 ലക്ഷം പേര്‍ തിരികെ വരാന്‍ രജിസ്റ്റര്‍ ചെയ്തു. 11000 പേര്‍ സംസ്ഥാനത്ത് എത്തി. പ്രവാസികള്‍ക്കായി ചില ക്രമീകരണങ്ങള്‍ വേണം. രോഗവ്യാപനം വലിയ തോതിലുള്ള പ്രദേശങ്ങളില്‍ നിന്നടക്കം ആളുകള്‍ വരുന്നു. മറ്റിടങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നതിന് മുന്‍പ് ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നത് 16 പേരാണ്. എന്നാല്‍ ഇന്നലെ 415 പേരായി ചികിത്സയില്‍. രോഗികളുടെ എണ്ണം സ്വാഭാവികമായി വര്‍ധിക്കും. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 72 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ 71 പേര്‍ക്കും കര്‍ണ്ണാടകത്തില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 133 പേര്‍ക്ക് രോഗബാധ ഉണ്ടായി. യുഎഇയില്‍ നിന്നും കുവൈറ്റില്‍ നിന്നും കൂടുതല്‍ രോഗികള്‍. തീവ്ര മേഖലയില്‍ നിന്നെത്തുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക