April 03, 2021
April 03, 2021
ദുബായ് : ജിസിസി രാജ്യങ്ങളിൽ നിന്നും നവംബർ മുതൽ ജനുവരി വരെ കപ്പൽ മാർഗം നാട്ടിലേക്കയച്ച കാർഗോയുടെ ക്ലിയറൻസ് നടപടികൾ വൈകുന്നതിൽ ഇന്ത്യൻ അധികൃതരുമായി ചർച്ച നടത്തിയതായി ഇന്ത്യൻ കുറിയേഴ്‌സ് ആൻഡ് കാർഗോ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.ഒന്നരലക്ഷത്തോളം പ്രവാസികൾ വിവിധ കാർഗോ സ്ഥാപനങ്ങൾ മുഖേന മുംബൈ,ഹൈദരാബാദ് വഴി അയച്ച 467 കണ്ടയിനറുകളാണ് ക്ലിയറൻസ് പൂർത്തിയാകാതെ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നത്.ഇതേതുടർന്ന് ഗൾഫിലെ കാർഗോ സ്ഥാപനങ്ങൾ പ്രവാസികളിൽ നിന്നും കടുത്ത സമ്മർദമാണ് നേരിടുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഗൾഫിൽ നിന്നും നാട്ടിലേക്കയക്കുന്ന കാർഗോകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.കോവിഡിനെ തുടർന്ന് ധാരാളം പേരുടെ ജോലി നഷ്ടമായതും പലരും കുടുംബങ്ങളെ നാട്ടിലേക്കയക്കുന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.റമദാൻ കൂടി അടുത്തതോടെ ഡ്രൈഫ്രൂട്സും പാൽപ്പൊടിയും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും പ്രവാസികൾ നാട്ടിലേക്ക് അയക്കാറുണ്ട്.ഇവ കൃത്യസമയത്ത് നാട്ടിൽ എത്താത്തത് കാരണം ഇടപാടുകാരിൽ നിന്നും കാർഗോ കമ്പനികൾ നിരന്തരം പഴി കേൾക്കുകയാണ്. ഇതിനു പുറമെ,കണ്ടയിനറുകൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുമ്പോൾ നൽകേണ്ടിവരുന്ന ഭീമമായ തുകയും പ്രവാസികൾ അയച്ച സാധനങ്ങൾക്ക് കേടുപാടുകൾ വരുമ്പോൾ നൽകേണ്ടി വരുന്ന നഷ്ടപരിഹാര തുകയും കാർഗോ കമ്പനികളെ ആശങ്കയിലാക്കുന്നുണ്ട്.
ഇത്രയധികം കാർഗോകൾ നാട്ടിലേക്ക് വരുന്നതും ദുബായിൽ നിന്ന് വരുന്ന ചില കണ്ടയിനറുകളിൽ നിന്ന് അനധികൃത വസ്തുക്കൾ പിടികൂടുന്നതുമാണ് പലപ്പോഴും മുഴുവൻ കണ്ടയിനറുകളുടെയും ക്ലിയറൻസ് വൈകാൻ ഇടയാക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക