August 06, 2020
August 06, 2020
ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്നും വിവിധ സംഘടനകൾ ഏർപെടുത്തിയ ചാർട്ടേഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളും മത്സരവും മുറുകുന്നു.ഷാർജയിലെയും ദുബൈയിലെയും വിമാന ടിക്കറ്റ് വിൽപനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിന് പിന്നാലെ കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനങ്ങൾ ചാർട്ടർ ചെയ്യുന്നതിന്റെ തിരക്കിലാണ് പല സംഘടനകളും.നിലവിൽ നാട്ടിൽ നിന്ന് മടങ്ങുന്നവർക്കായി വിമാനങ്ങൾ ചാർട്ടർ ചെയ്യാനും ടിക്കറ്റുകൾ വിൽപന നടത്താനും പരിചയ സമ്പന്നരായ അംഗീകൃത ട്രാവൽ ഏജൻസികൾക്ക് അനുമതി ഉണ്ടെന്നിരിക്കെയാണ് ഖത്തറിലേക്ക് ഉൾപെടെ നാട്ടിൽ നിന്നും വിമാനങ്ങൾ ചാർട്ടർ ചെയ്യാൻ വിവിധ സംഘടനകൾ ശ്രമിക്കുന്നത്.നേതാക്കൾ പറഞ്ഞാൽ തങ്ങൾ ചാർട്ടർ ചെയ്യുന്ന വിമാനങ്ങളിൽ മാത്രം ടിക്കറ്റെടുക്കാനും വീഴ്ചകൾ പറ്റിയാൽ ന്യായീകരിക്കാനും അണികൾ തയാറാണെന്ന ആത്മവിശ്വാസത്തിലാണ് സംഘടനകൾ ഇക്കാര്യത്തിനായി മുന്നിട്ടിറങ്ങുന്നത്.ഓരോ സംഘടനക്കും ഡൽഹിയിലും കേരളത്തിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഉന്നതങ്ങളിൽ പിടിപാടുള്ള നേതാക്കളും കമ്മീഷൻ ഏജന്റുമാരും ഉള്ളതും ഇവർക്ക് തുണയാവുന്നു.
ഗൾഫിൽ കോവിഡ് തീവ്ര വ്യാപനത്തിന്റെ ഘട്ടത്തിൽ മറ്റു സർവീസുകൾ ഇല്ലാത്തതിനാൽ പല സംഘടനകളും അടിയന്തിരമായി ഇടപെട്ട് ചാർട്ടേഡ് വിമാനങ്ങളിൽ മലയാളികളെ നാട്ടിലെത്തിച്ചത് നിരവധി പേർക്ക് ആശ്വാസമായിരുന്നു.എന്നാൽ പിന്നീട് അതായിരുന്നില്ല സ്ഥിതി.കോവിഡ് ഭീതിയുടെ പ്രത്യേക മാനസികാവസ്ഥ മുതലെടുത്ത് പരമാവധി സാമ്പത്തിക നേട്ടമുണ്ടാക്കാൻ പല സംഘടനകളും ചാർട്ടേഡ് വിമാനങ്ങൾക്കായി മുന്നിട്ടിറങ്ങുകയായിരുന്നു.പ്രവാസി സംഘടനകളുടെ പല സാംസ്‌ഥാന നേതാക്കളും ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്നതിൽ നിന്ന് വിട്ടുനിന്നപ്പോഴും ചില ജില്ലാ ഘടകങ്ങളും വ്യക്തികളും സംഘടനകളുടെ പേരിൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കി നേട്ടമുണ്ടാക്കുകയായിരുന്നു.
ചാർട്ടേഡ് വിമങ്ങൾക്കു പിന്നിലെ സാമ്പത്തിക ലക്ഷ്യങ്ങൾ
ജൂൺ രണ്ടാം വാരം ദോഹയിൽ നിന്നും കേരളത്തിലേക്ക് വിമാനം ചാർട്ടർ ചെയ്യാൻ രണ്ടു ലക്ഷം റിയാലിന് മുകളിലാണ് പല സ്വകാര്യ വിമാനക്കമ്പനികളും ഈടാക്കിയിരുന്നത്.എന്നാൽ പിന്നീട് കൂടുതൽ വിമാനക്കമ്പനികളും സംഘടനകളും രംഗത്തെത്തിയതോടെ ചാർട്ടർ വിമാനങ്ങളുടെ നിരക്ക് ഗണ്യമായി കുറച്ചിരുന്നു.ഇതനുസരിച്ച് പിന്നീട് ഇൻഡിഗോ വിമാനം ദോഹയിൽ നിന്നും ചാർട്ടർ ചെയ്യാൻ കമ്പനി ഈടാക്കിയിരുന്നത് 151,830 ഖത്തർ റിയാലാണ്. ഈ കണക്കനുസരിച്ച് 887 റിയാലാണ് ഒരു ടിക്കറ്റിനുള്ള നിരക്ക്. ഇതോടൊപ്പം 93 റിയാൽ എയർപോർട്ട് നികുതി കൂടി ചേർത്താൽ ഒരു ടിക്കറ്റിന് ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് ഈടാക്കാവുന്ന പരമാവധി നിരക്ക് 980 റിയാലാണ്.171 യാത്രക്കാർക്കാണ് ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യാൻ അനുമതിയുണ്ടാവുക. എന്നാൽ മിക്ക സംഘടനകളും 1200 മുതൽ 1300 റിയാൽ വരെ നിരക്ക് ഈടാക്കിയാണ് ദോഹയിൽ നിന്നും കൊച്ചിയിലേക്ക് സർവീസ് നടത്തിയത്. ചുരുങ്ങിയത് പത്തു പേരെയെങ്കിലും ഓരോ വിമാനത്തിലും സൗജന്യമായി കൊണ്ട് പോകുന്നുണ്ടെന്ന ന്യായം നിരത്തിയാലും ഒരു ടിക്കറ്റിൽ അധികമായി ഈടാക്കുന്ന 333 റിയാൽ എന്ന കണക്കിൽ 56,943 ഖത്തർ റിയാൽ ലാഭം ഒരു സർവീസിൽ ലഭിക്കും. ഇവർ പറയുന്നത് അംഗീകരിച്ചാൽ പത്തുപേരുടെ സൗജന്യ നിരക്കായ 9800 റിയാൽ ഒഴിവാക്കിയാലും ആകെ ലാഭം ഓരോ സർവീസിലും നാല്പതിനായിരം റിയാലിന് മുകളിൽ വരും.ഇങ്ങനെ പത്തും ഇരുപതും സർവീസുകൾ നടത്തിയ സംഘടനകൾ വരെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉണ്ട്.അതേസമയം,ഇത്തരത്തിൽ കിട്ടുന്ന ലാഭം മുഴുവൻ നിർധനരായ ചില യാത്രക്കാരെ നാട്ടിലെത്തിക്കാൻ ഉപയോഗിച്ച അപൂർവം ചില സംഘടനകളും കൂട്ടായ്മകളും ഉണ്ട്.അപ്പോഴും മറ്റു യാത്രക്കാരിൽ നിന്നും അമിത നിരക്ക് ഈടാക്കിയാണോ മറ്റുള്ളവരെ സഹായിക്കേണ്ടത് എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.
ട്രാവൽ ഏജൻസികൾ നോക്കുകുത്തികളാവുന്നു
കഴിഞ്ഞ ആറു മാസമായി കാര്യമായി വരുമാനമില്ലാത്ത ഗൾഫിലെ പല പ്രമുഖ ട്രാവൽ ഏജൻസികളും സംഘടനകൾക്ക് വേണ്ടിയുള്ള ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുകയും ടിക്കറ്റ് ഇഷ്യു ചെയ്യുകയും മാത്രമാണ് ചെയ്തിരുന്നത്.രണ്ടു ലക്ഷം റിയാൽ വരെ അയാട്ടയിൽ സെക്യൂരിറ്റി തുക കെട്ടിവെച്ച് സ്വന്തമായി ഓഫീസും ജീവനക്കാരുമുള്ള പല ഏജൻസികളും നാട്ടിൽ നിന്നുള്ള ചാർട്ടേഡ് സർവീസുകൾക്ക് അനുമതി ലഭിച്ചാൽ ഒരു വിധം കരകയറാമെന്ന പ്രതീക്ഷയിലാണ്.ഇതിനിടെയാണ്,സാമൂഹ്യ പ്രവർത്തനമെന്ന പേരിൽ വീണ്ടും വിമാനങ്ങൾ ചാർട്ടർ ചെയ്ത് പരസ്പരം മത്സരിക്കാൻ വിവിധ സംഘടനകൾ ശ്രമിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക