May 30, 2020
May 30, 2020
ദുബായ് / ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രം അനുമതി നൽകിയതോടെ ഗൾഫിലെ ആയിരക്കണക്കിന് മലയാളികൾ ആശ്വാസത്തിലാണ്.പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള വന്ദേ ഭാരത് മിഷൻ വഴിയുള്ള വിമാന സർവീസുകൾ വളരെ പരിമിതമായ സാഹചര്യത്തിൽ കെ.എം.സി.സി ഉൾപെടെയുള്ള ഗൾഫിലെ വിവിധ സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ചാര്‍ട്ടര്‍ വിമാനത്തിന് ഇന്ത്യ അനുമതി നല്‍കിയതോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവാസി യാത്രക്കാർക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി.കോണ്‍സുലേറ്റ് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാനാകൂ. വിമാനം ഏര്‍പ്പെടുത്തുന്ന സംഘടനകള്‍ യാത്രക്കാരുടെ പേരുവിവരം കോണ്‍സുലേറ്റില്‍ നല്‍കണം. കോണ്‍സുലേറ്റില്‍ നിന്നോ എംബസിയില്‍ നിന്നോ അറിയിപ്പ് കിട്ടാതെ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
ഏഴുദിവസം മുന്‍പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം. ഈ അപേക്ഷയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി യും സംഘാടകര്‍ വാങ്ങണം. കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്ക് ശേഷം ഫ്‌ളൈറ്റ് ഓപ്പറേറ്റര്‍മാര്‍ സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ അനുമതിയും നേടണം എന്നിങ്ങനെ നിരവധി നിര്‍ദ്ദേശങ്ങളാണ് കോണ്‍സുലേറ്റ് പുറത്തിറക്കിയത്. അനുമതി ലഭിക്കുന്ന വിവരം കോണ്‍സുലേറ്റിന്റെയോ എംബസിയുടെയോ സൈറ്റിലും സമൂഹ മാധ്യമങ്ങളിലും പ്രസദ്ധീകരിക്കും. ഇതിനു ശേഷമേ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പണം നല്‍കാവൂ എന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി. നാട്ടില്‍ ക്വാറന്റീനുള്ള ചെലവ് ഉള്‍പ്പടെയായിരിക്കും ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് നിരക്ക് വിമാനം ചാര്‍ട്ട് ചെയ്യുന്ന സംഘാടകര്‍ക്ക് നിശ്ചയിക്കാം. എന്നാല്‍ യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധ നടത്തുമോയെന്ന കാര്യം വ്യക്തമല്ല. കൊവിഡ് ലക്ഷണമുള്ള ആളെ പ്രത്യേകം മാറ്റി സമ്പര്‍ക്ക രഹിതമായി ഇരുത്തണമെന്നും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
ഖത്തർ കെ.എം.സി.സിയിൽ രജിസ്റ്റർ ചെയ്യാം
ഇതിനിടെ,ഖത്തറിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഖത്തര്‍ കെഎംസിസി ഒരുക്കുന്ന ചാര്‍ട്ടേര്‍ഡ് വിമാനത്തിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് രജിസ്ട്രേഷന്‍ നടപടികൾ തുടങ്ങിയത്. അതേസമയം,സർവീസ് തുടങ്ങുന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.ഇതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്.രോഗികള്‍, ഗര്‍ഭിണികള്‍, തൊഴിലില്ലാതെ ബുദ്ധിമുട്ടുന്നവര്‍, ഉന്നതവിദ്യാഭ്യാസത്തിനു വേണ്ടി നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍, സന്ദര്‍ശന വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരികെ പോകാന്‍ കഴിയാത്തവര്‍, മുതിര്‍ന്ന പൗരന്‍മാര്‍, അവധി കിട്ടിയിട്ടും നാട്ടിലേക്ക് പോവാന്‍ കഴിയാത്തവര്‍, വാര്‍ഷിക അവധി ലഭിച്ചവര്‍, ദീര്‍ഘകാല അവധിയിലുള്ളവര്‍, സ്വമേധയാ തിരികെ പോകാന്‍ ആഗ്രഹിക്കുന്നവര്‍, തുടങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് മുന്‍ഗണനയെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് എ എം ബഷീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഇന്ത്യയിലെയും ഖത്തറിലെയും ബന്ധപ്പെട്ട അധികൃതരുടെ അനുമതി കിട്ടുന്ന മുറക്കായിരിക്കും സർവീസ് നടത്തുകയെന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിന് ശേഷമായിരിക്കും തീരുമാനിക്കുക.ഇതിനിടെ,ചാർട്ടേഡ് വിമാനത്തിൽ സീറ്റ് തരപ്പെടുത്താമെന്ന പേരിൽ ചില ട്രാവൽ ഏജൻസികളും വ്യക്തികളും ജനങ്ങളിൽ നിന്ന് പണം പിരിക്കുന്നതായും കെ.എം.സിസിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും എസ്.എ .എം ബഷീർ ന്യൂസ്‌റൂമിനെ അറിയിച്ചു.
കെ.എം.സി.സിയിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് ചുവടെ :
https://docs.google.com/forms/d/e/1FAIpQLSflpRGZEQ8bvRGEtYlQX2F0SzaQQGj8UoU-VlQSH5ld4c5WzA/viewform?fbclid=IwAR2UrQnIO_FN950xN0mMVPytgVMx-Q0-Z1Bca-VwZmcTFCTYihV_W2-yGLQ
രജിസ്ട്രേഷനു ശേഷം, തുടർന്നുള്ള പ്രക്രിയകളെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നതായിരിക്കും.നിയമാനുസൃതമായ രേഖകളുള്ള ആളുകൾക്ക് മാത്രമേ യാത്ര അനുവദിക്കൂ. അത്തരക്കാർ മാത്രമേ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ എന്നും നിർദേശമുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക