December 29, 2019
December 29, 2019
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രതിഷേധങ്ങള്‍ക്ക് രൂപം നല്‍കാനുള്ള തീരുമാനവുമായി മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗം പിരിഞ്ഞു. ഇതിനായി മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി.
പ്രധാനമായും നാല് ആവശ്യങ്ങളാണ് പ്രതിപക്ഷം യോഗത്തിൽ ഉന്നയിച്ചത്. മന്ത്രി സഭചേർന്ന് നിയമത്തിനെതിരെ പ്രമേയം പാസാക്കണം, സർവകക്ഷി പ്രതിനിധി സംഘം രാഷ്ട്രപതിയെ കാണണം, പൊതുമുതൽ നശീകരണ കുറ്റം ചുമത്തരുത്, യു.എ.പി.എ ചുമത്തരുത് എന്നിവയാണ് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. സംസ്ഥാനത്ത് തടങ്കൽ പാളയം ഉണ്ടാവില്ലെന്നും എൻ.ആർ.പി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
പതിനൊന്ന് മണിക്കാണ് മസ്‌കത്ത് ഹോട്ടലില്‍ യോഗം ആരംഭിച്ചിരുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം യോഗത്തില്‍ പങ്കെടുത്തു. ഭരണഘടനാ സംരക്ഷണത്തിന് ഒരു കുടക്കീഴില്‍ അണിനരന്ന് കൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകണമെന്നും അതിന് വേണ്ടിയാണ് സര്‍വകക്ഷിയോഗം വിളിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ കക്ഷികളും മതസാമുദായിക സംഘടനകളും അടക്കം നിരവധി പ്രതിനിധികളാണ് പങ്കെടുത്തത്. യോഗത്തില്‍ നിന്ന് ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയ ബി.ജെ.പി സര്‍വകക്ഷിയോഗം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചു. എസ്.ഡി.പി.ഐ. ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.