October 17, 2019
October 17, 2019
അപകടത്തിൽ പെട്ടവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.
റിയാദ് : ഇന്നലെ രാത്രി മദീനയിൽ നിന്ന് 170 കിലോമീറ്റർ അകലെ അൽ ഹിജ്‌റ റോഡിൽ അപകടത്തിൽ പെട്ട ബസ് ബംഗ്ളാദേശ് പൗരന്മാർ നടത്തിവരുന്ന സിയാറ ഗ്രൂപ്പിന്റേതാണെന്ന് തിരിച്ചറിഞ്ഞു.നാല് ദിവസത്തെ മദീന,മക്ക സന്ദർശനത്തിനായി പുറപ്പെട്ട ബസ്സാണിത്.മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് പോകുന്നതിനിടെയാണ് അൽ ഹിജ്‌റ റോഡിൽ ബസ് അപകടത്തിൽ പെട്ടത്.ഇന്നലെ വൈകീട്ട് പ്രാദേശിക സമയം 7 മണിക്കായിരുന്നു അപകടം. വലിയ മണ്ണുമാന്തി വാഹനമായി കൂട്ടിയിടിച്ച് ബസ്സിന് തീപിടിക്കുകയായിരുന്നു.39 യാത്രക്കാണ് ബസ്സിലുണ്ടായിരുന്നതെന്നും ഇവരിൽ 35 യാത്രക്കാരും മരണപ്പെട്ടതായും പോലീസ് വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു.അപകടത്തിൽ 30 പേർ മരിച്ചതായാണ് ആദ്യം വിവരം ലഭിച്ചിരുന്നത്. പരിക്കേറ്റവരെ റെഡ്ക്രസന്റും മറ്റ് സുരക്ഷാ വിഭാഗങ്ങളും ചേർന്ന് ഹംനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം,മരിച്ചവരിലും പരിക്കേറ്റവരിലും മലയാളികൾ ഉൾപെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും അറബ് വംശജരുമാണ് ബസ്സിൽ ഉണ്ടായിരുന്നതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.മരിച്ചവരുടെ മൃതദേഹങ്ങൾ അൽ അംന,വാദി അൽ ഫർഅ ആശുപത്രി മോർച്ചറികളിലാണ്.അപകടത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.