January 22, 2020
January 22, 2020
മംഗലാപുരം : മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച സംഭവത്തിൽ മണിപ്പാല്‍ സ്വദേശി ആദിത്യ റാവു പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് ഉപേക്ഷിക്കപ്പെട്ട ലാപ്‍ടോപ് ബാഗില്‍ ബോംബ് കണ്ടെത്തിയത്. തുളു ഭാഷ സംസാരിക്കുന്ന ആളാണ് ബോംബ് വെച്ചതെന്ന് ഇന്നലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതോടെ വ്യക്തമായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ആദിത്യറാവു കീഴടങ്ങിയത്.
ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബായിരുന്നു ലാപ്‍ടോപ്പ് ബാഗിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോംബ് കണ്ടെത്തിയ ഉടനെ തന്നെ പൊലീസ് അത് നിര്‍വീര്യമാക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആദിത്യ റാവുവിനെ ചോദ്യം ചെയ്ത് വരികയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 36 കാരനായ ആദിത്യ റാവു.
ഒരു ഓട്ടോറിക്ഷയില്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ ആദിത്യറാവു തന്റെ ലാപ്ടോപ്പ് ബാഗ് എയര്‍പോര്‍ട്ടിന്റെ വിശ്രമമുറിയില്‍ ഉപേക്ഷിച്ചു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
2018 ല്‍ മറ്റൊരിടത്ത് ബോംബുവെച്ച കേസിലും ആദിത്യറാവു പ്രതിയാണെന്ന് പൊലീസ് പറയുന്നു. ആ കേസില്‍ ആറുമാസത്തോളം ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നേരത്തെ ബംഗളുരു എയര്‍പോര്‍ട്ടില്‍ സുരക്ഷാഉദ്യോഗസ്ഥന്‍റെ ജോലിക്കായി അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.ഇതിലുള്ള പ്രതികാരമാവാം നടപടിക്ക് കാരണമെന്നാണ് നിഗമനം.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് വലിയ സംഘർഷമുണ്ടായ മംഗലാപുരത്ത് വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തിയ സംഭവത്തെ ഇതുമായി ബന്ധപ്പെടുത്താൻ കാര്യമായ നീക്കങ്ങൾ നടന്നുവരികയായിരുന്നു. മുമ്പ് സമാനമായ മറ്റൊരു സംഭവത്തിൽ അറസ്റ്റിലായ പ്രതി മനോരോഗിയാണെന്നായിരുന്നു പോലീസിന്റെ വാദം.ഇപ്പോൾ പൊലീസിന് കീഴടങ്ങിയെന്ന് പറയുന്ന പ്രതി ആർ.എസ്.എസുമായി ബന്ധമുള്ളയാളാണെന്നും സൂചനയുണ്ട്.