December 18, 2020
December 18, 2020
അൻവർ പാലേരി
ദോഹ : ജനുവരി അഞ്ചിന് സൗദി തലസ്ഥാനമായ റിയാദിൽ നടക്കാനിരിക്കുന്ന ഗൾഫ് ഉച്ചകോടിയിൽ ഗൾഫ് പ്രതിസന്ധി പരിഹരിക്കപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെ ചില അംഗരാജ്യങ്ങൾക്കിടയിൽ വീണ്ടും മുറുമുറുപ്പ് ശക്തിപ്പെടുന്നതായി സൂചന.സൗദിക്കും ഖത്തറിനുമിടയിലെ ബന്ധം മെച്ചപ്പെടുന്നതിൽ ഈജിപ്തും അബുദാബിയും അതൃപ്തി അറിയിച്ചതായാണ് ചില റിപ്പോർട്ടുകൾ.യു.എ.എയിലെ സർക്കാർ അനുകൂല പത്രമായ ഖലീജ് ടൈംസിനെ ഉദ്ധരിച്ച് 'മിഡിൽ ഈസ്റ്റ് ഐ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സൗദി-ഖത്തർ ബന്ധം മെച്ചപ്പെടുന്നതിനെ 'സ്വാഗതം ചെയ്യുന്നില്ലെന്ന്' ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചതായാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തത്.
ഖത്തറുമായുള്ള അനുരഞ്ജനത്തിനായുള്ള സൗദി അറേബ്യയുടെ നീക്കങ്ങളെ കുറിച്ച് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദും ചർച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.എന്നാൽ ഇതിനു ശേഷം സൗദി-ഖത്തർ ബന്ധം മെച്ചപ്പെടുന്നതിൽ ഇരു രാജ്യങ്ങൾക്കുമുള്ള അതൃപ്തി പ്രകടമായതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ദോഹയും മനാമയും തമ്മിൽ വ്യാജ പിരിമുറുക്കം സൃഷ്ടിച്ച് അനുരഞ്ജനത്തിന്റെ പ്രഖ്യാപനത്തെ തടസ്സപ്പെടുത്താൻ യുഎഇ ശ്രമിക്കുന്നതായും ജിസിസി വാർത്തകൾ പിന്തുടരുന്ന ഒരു വെബ്‌സൈറ്റ് വെളിപ്പെടുത്തിയതായി 'മിഡിൽ ഈസ്റ്റ് ഐ' പറയുന്നു.അനുരഞ്ജന ധാരണകൾ പ്രഖ്യാപിക്കാനുള്ള നീക്കം തടസ്സപ്പെടുത്താനുള്ള അബുദാബിയുടെ ആഗ്രഹമാണ് അടുത്തിടെ ബഹ്‌റൈൻ-ഖത്തരി പിരിമുറുക്കത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
ഇതിനിടെ,കൈറോ സന്ദർശന വേളയിൽ ഖത്തറുമായി അനുരഞ്ജനത്തിലെത്തുന്ന കാര്യം സായിദ് ബിൻ നഹ്‌യാൻ ഈജിപ്ത് പ്രസിഡന്റുമായി സംസാരിച്ചിരുന്നതായി ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ വക്താവ് ബസ്സാം റാദി ഈജിപ്തിലെ ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ ടെലിഫോൺ അഭിമുഖത്തിൽ വ്യക്തമാക്കി.അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിൽ അടുത്തിടെ നടത്തിയ സന്ദർശനത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് റാദിയുടെ പ്രസ്താവന പുറത്തുവന്നത്.ഖത്തറുമായി അനുരഞ്ജനത്തിലെത്താനുള്ള കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് ഇതുവരെ അന്തിമ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
അതേസമയം,ഖത്തറിനെതിരായ ഉപരോധത്തിന് ശേഷം രൂപപ്പെട്ട ഗൾഫ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി ആറ് ഗൾഫ് രാജ്യങ്ങളിലെയും അംബാസിഡർമാർ കഴിഞ്ഞ ദിവസം കുവൈത്തിൽ ഒത്തുകൂടിയിരുന്നു.സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിൽ ജനുവരി 5 ന് തന്നെ ജിസിസി ഉച്ചകോടി നടത്തണമെന്ന തന്റെ താല്പര്യം അംബാസിഡർമാരുമായുള്ള യോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
TELEGRAM
FACEBOOK PAGE
https://www.facebook.com/newsroomme