December 26, 2019
December 26, 2019
ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ എന്ത് വിലകൊടുത്തും അവസാനിപ്പിക്കുമെന്ന നിലപാടുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനിടെ ഇത്രയും വലിയ പ്രതിഷേധം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കേന്ദ്രമന്ത്രി.
'ഇത്രയും വലിയ പ്രക്ഷോഭം ഉണ്ടാകുമെന്ന് എനിക്ക് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല, എനിക്ക് മാത്രമല്ല ബിജെപിയിലെ മറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഇത്തരം ഒരു പ്രതിഷേധം ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു...' മുസാഫര്‍നഗറില്‍ നിന്നുള്ള എം.പിയും സഹമന്ത്രിയുമായ സഞ്ജീവ് ബലിയന്‍ പറഞ്ഞു. മോഡി മന്ത്രിസഭയില്‍ മൃഗപരിപാലനം -മത്സ്യ-കൃഷി വകുപ്പുകളുടെ സഹമന്ത്രിയാണ് ഇദ്ദേഹം.
പൗരത്വഭേദഗതി നിയമം പാസാക്കിയതിന് ശേഷം രാജ്യവ്യാപകമായ പ്രക്ഷോഭത്തില്‍ നിരവധിപ്പേരാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഈ പ്രക്ഷോഭങ്ങളില്‍ ഇന്ത്യയില്‍ ഇതുവരെ 25 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശില്‍ മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആണ്.
അതേ സമയം പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധം മുന്‍കൂട്ടി കാണുവാന്‍ കഴിഞ്ഞില്ലെന്ന് ബിജെപി നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ടെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമരങ്ങള്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് അപ്പുറമാണ് എന്ന സൂചനയാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് നല്‍കുന്നത്.
ഇപ്പോള്‍ രാജ്യവ്യാപകമായ പ്രക്ഷോഭം തണുപ്പിക്കാന്‍ സഖ്യകക്ഷികളെയും പ്രതിപക്ഷെത്തെയും സമീപിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ആലോചിക്കുന്നു എന്ന് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖത്തർ-ഗൾഫ് വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളായി ചേർന്നിട്ടില്ലാത്തവർ +974 66200 167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിൽ വിവരം അറിയിക്കുക.