Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഗൾഫിൽ മലയാളം റേഡിയോ തുടങ്ങാൻ മുന്നിൽ നിന്ന് പ്രയത്നിച്ച ബഷീർ അബ്ദുല്ല നാട്ടിൽ നിര്യാതനായി 

March 22, 2021

March 22, 2021

അൻവർ പാലേരി 

ദുബായ് : ഗൾഫിൽ ആദ്യമായി ഒരു മലയാളം റേഡിയോ സംപ്രേഷണ നിലയം തുടങ്ങാൻ നേതൃത്വം നൽകിയവരിൽ പ്രധാനിയായ കണ്ണൂർ സ്വദേശി ബഷീർ അബ്ദുല്ല(70) നാട്ടിൽ നിര്യാതനായി.1992 ൽ റാസൽഖൈമ റേഡിയോ എന്ന പേരിൽ ഗൾഫിൽ നിന്നുള്ള ആദ്യ മലയാള റേഡിയോ തുടങ്ങാൻ യു.എ.ഇയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ടി അബ്ദുറബ്ബിനൊപ്പം നേതൃപരമായ പങ്ക് വഹിച്ചത് ഇദ്ദേഹമായിരുന്നു.തുടക്കത്തിൽ ഒരു മണിക്കൂര്‍ മാത്രമായി സംപ്രേഷണം സംപ്രേക്ഷണം റാസൽഖൈമ റേഡിയോയിലെ മലയാളം പരിപാടികൾ പിന്നീട് 24 മണിക്കൂർ ആയതും തൊട്ടുപിന്നാലെ വിവിധ ഗൾഫ് രാജ്യങ്ങളിലായി നിരവധി മലയാളം റേഡിയോകൾ പ്രവർത്തനം തുടങ്ങിയതും ചരിത്രം.അതുകൊണ്ടുതന്നെ ഇന്ന് ഗൾഫിൽ നിന്നുള്ള മലയാളം റേഡിയോ പരിപാടികൾക്ക് അബ്ദുറബ്ബിനോടൊപ്പം ഗൾഫ് മലയാളികൾ ബഷീർ അബ്ദുള്ളയോടും കടപ്പെട്ടിരിക്കുന്നു.

യു.എ.ഇയില്‍നിന്ന് ഇറങ്ങുന്ന ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസില്‍ ജോലിനോക്കവെയാണ് അബ്ദുറബ്ബിനെ തേടി വ്യത്യസ്തമായൊരു അവസരമെത്തുന്നത്. റാസല്‍ഖൈമ റേഡിയോ നിലയത്തിലേക്ക് മുന്‍പ് അയച്ച അപേക്ഷയുടെ തുടര്‍ച്ചയായിരുന്നു അത്. ”പുതിയ ജോലിയില്‍ പ്രവേശിച്ച കാലമാണ്.രാജിവക്കാവുന്ന അവസ്ഥയല്ല. ഏതായാലും വിളിച്ചതല്ലേ. പോയി നോക്കാമെന്നു കരുതി”. അബ്ദുറബ്ബ് ആ കാലം ഓര്‍ത്തെടുത്തു.ഗള്‍ഫിലെ മലയാള റേഡിയോ എന്ന സ്വപ്‌നത്തിന്റെ തുടക്കമായിരുന്നു അത്.മുഴുവന്‍ സമയ അറബിക് പരിപാടികള്‍ക്കിടെ ഒരു മണിക്കൂര്‍ പ്രക്ഷേപണം ചെയ്യുന്ന ഉറുദു ഭാഷയിലുള്ള പരിപാടികള്‍ക്ക് ജീവന്‍വപ്പിക്കാനാണ് ക്ഷണം. റാസല്‍ഖൈമ റേഡിയോയുടെ അധിപന്‍ ശൈഖ് അബ്ദുല്‍  അസീസിനെ കാര്യങ്ങൾ  ബോധ്യപ്പെടുത്താന്‍ സാധിച്ചതായിരുന്നു മലയാള പ്രക്ഷേപണത്തില്‍ നിര്‍ണായകമായത്.എന്നാൽ ബാക്കിയുള്ള സൗകര്യങ്ങൾ എങ്ങനെ ഒരുക്കുമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് തൃക്കരിപ്പൂരുകാരൻ ബഷീർ അബ്ദുല്ലയെ പരിചയപ്പെട്ടതെന്നും അബ്ദുറബ്ബ് പറഞ്ഞു.ഇത് നമുക്ക് ചെയ്യണമെന്ന് പറഞ്ഞു കൂടെ നിന്ന ബഷീർ പിന്നീട് റേഡിയോയുടെ ആത്മാവായി മാറുകയായിരുന്നു.

രണ്ടുപതിറ്റാണ്ടിലേറെ യു.എ.ഇ യിൽ പ്രവാസിയായിരുന്ന ബഷീർ അബ്ദുല്ല ഗലേറിയയിൽ മാനേജരായിരുന്നു. ഖലീജ് ടൈംസ്,ഗൾഫ് ടുഡേ എന്നീ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലും ജോലി ചെയ്തിരുന്നു.പിന്നീട് ബിസിനസ് മേഖലയിലേക്ക് തിരിയുകയായിരുന്നു.കഴിഞ്ഞ കുറച്ചുകാലമായി കണ്ണൂരിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

 

ഭാര്യ സഫൂറ. മക്കൾ : സുബിൻ,റൂബിൻ,മുബീൻ,ഷെറിൻ.മൃതദേഹം ഇന്ന് രാവിലെ കണ്ണൂർ തയ്യിൽ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

 

 കെ.ടി അബ്ദുറബ്ബ് ഫെയ്‌സ്ബുക്കിൽ ബഷീർ അബ്ദുല്ലയെ അനുസ്മരിച്ചു കൊണ്ട് എഴുതിയ കുറിപ്പ് :

ഗൾഫിലെ ആദ്യ മലയാള റേഡിയോ തുടങ്ങാൻ എന്നോടൊപ്പമുണ്ടായിരുന്ന പ്രിയസുഹൃത്ത് ബഷീർ അബ്ദുല്ല ഇന്നലെ (ഞായറാഴ്ച) രാത്രി ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു! ഏറെ വേദനയുള്ള വാർത്തയാണ്. പക്ഷേ, മരണത്തിന് മായ്ക്കാനാവാത്ത കുറേ ഓർമകളും പ്രിയപ്പെട്ട നിമിഷങ്ങളും ഇപ്പോഴും ബാക്കിയാവുന്നുണ്ടല്ലോ.

കെ.ടി.അബ്ദുറബ്ബ് 

റാസൽഖൈമ  റേഡിയോവിൽ ഒരു മലയാള പരിപാടി തുടങ്ങാൻ ഓടിയോടി തളർന്നു നിൽക്കുന്നതിനിടയിലാണ് ബഷീർ അബ്ദുല്ലയെ ആദ്യമായി പരിചയപ്പെടുന്നത്. 1991 ലായിരുന്നു അത്. അതുവരെ കൂടെയുണ്ടായിരുന്ന മണി പിന്മാറിയ, ഒരു മലയാള റേഡിയോ എന്ന സ്വപ്നം പൂവണിയില്ല എന്ന് തോന്നിയ നേരത്തായിരുന്നു നിർണായകമായ ആ കണ്ടുമുട്ടൽ. ബഷീറിന്റെ ആവേശം ചേർന്നപ്പോൾ ആ സ്വപ്നത്തിന് കൂടുതൽ നിറം കൈവന്നു.

പിന്നീട് റാസൽഖൈമ ലക്ഷ്യമാക്കി ഒരുമിച്ചുള്ള നിരന്തരയാത്രകളായിരുന്നു. ഒരു വർഷതിലേറെക്കാലം  നീണ്ട ശ്രമങ്ങൾ. ബ്രോഡ്കാസ്റ്റിംഗ് ചെയർമാൻ  ശൈഖ് അബ്ദുൽ അസീസ്  അൽ ഖാസിമിയുമായും  മുഹമ്മദ് മുസ്തഫ,   താരിഖ് അൽ ബദവി എന്നിവരുമായുമൊക്കെയുള്ള ചർച്ചകൾ തുടർന്നു.
ഒടുവിൽ 1992 ഏപ്രിൽ മാസത്തിൽ കാത്തിരുന്ന ആ അനുമതി കിട്ടി. 1992 മെയ് മാസം 9ന് ഗൾഫിലെ ആദ്യ റേഡിയോ ജന്മം കൊണ്ടു. 1152 എഎമ്മിൽ ഉച്ചക്ക് 2 .15 മുതൽ  ഒരു മണിക്കൂർ നേരം. യുഎഇയിലെ റേഡിയോ നിലയങ്ങൾക്കിടയിലെ ആദ്യത്തെ മലയാളശബ്ദം! റാസൽഖൈമ റേഡിയോ
ബഷീറിന്റെ വിശാലമായ സൗഹൃദവലയങ്ങളും നേതൃത്വവും പരിപാടികളൊരുക്കാൻ ഏറെ സഹായകരമായി.  

പുതിയ പുതിയ ആശയങ്ങൾ, നിലയ്ക്കാത്ത ഊർജ്ജം, ഒരിക്കലും പിന്മാറാത്ത പ്രകൃതം - ബഷീറിനോടൊപ്പം നടക്കുമ്പോൾ പ്രതിസന്ധികളൊന്നും പ്രശ്നമായതേയില്ല.
സഹായം ചോദിച്ചു വരുന്ന ആരെയും തട്ടിമാറ്റാതെ, തന്നാലാവും വിധം ചേർത്തുപിടിക്കുന്ന ആളായിരുന്നു ബഷീർ. തന്നെക്കൊണ്ടാവാത്തത്, തന്റെ സുഹൃദ് വലയങ്ങളിലൂടെ നടത്തികൊടുക്കാൻ ശ്രമിക്കും. മുന്നിലെത്തുന്ന ഒരു മനുഷ്യനെയും അദ്ദേഹം നിരാശനാക്കിയില്ല.
റേഡിയോ യാത്രകളിൽ തുടങ്ങിയ സൗഹൃദം പിന്നീട് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള അടുപ്പമായി.

 ബഷീർ നാട്ടിലേക്ക് തിരികെ പോയതോടെ പിന്നെ മെല്ലെ മെല്ലെ ബന്ധം കുറഞ്ഞു വന്നു. എല്ലാ പ്രവാസികളുടെയും അവസ്ഥ!  രണ്ടു വർഷം മുമ്പ് ഒരവധിക്കാലത് കണ്ണൂരിലെ തയ്യിലുള്ള വീട്ടിൽ ബഷീറിനെ കാണാൻ പോയതാണ് അവസാനത്തെ കൂടിക്കാഴ്ച. ശാരീരികമായി അവശനായിരുന്നു. പണ്ടത്തെ ബഷീറിന്റെ സ്നേഹത്തണലിൽ വിശ്രമിച്ചവരുടെ കണ്ണുകൾ ഈറനണിയിപ്പിക്കുന്ന നിഴൽ. കുറേ നേരം സംസാരിച്ചു. പഴയ കാലത്തെ കുറിച്ച്, സൗഹൃദത്തെക്കുറിച്ച്, സുഹൃത്തുക്കളെക്കുറിച്ച് അങ്ങനെയങ്ങനെ. സുഹൃത്തുക്കളായിരുന്നു എന്നും ബഷീറിന്റെ ജീവൻ.

ൾഫിൽ ഒരു റേഡിയോ പരിപാടി എങ്ങനെ വിജയിപ്പിച്ചെടുക്കാം എന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ മുൻ ഉദാഹരണങ്ങളില്ലാത്ത ബുദ്ധിമുട്ടുള്ള കാലത്താണ് ബഷീറിനെ കാണുന്നത്. ആ സ്വപ്നം കൂടുതൽ വിശദീകരണങ്ങളില്ലാതെ ഉൾക്കൊള്ളാനും ചേർത്തുപിടിക്കാനും കൂടുതൽ ആവേശത്തോടെ, അതിനായി ഒരുമിച്ചോടാനും ബഷീറിന് പക്ഷേ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. പ്രതിസന്ധികൾ തുടർന്നപ്പോഴും അതിന് മീതെ സൗഹൃദത്തെ പ്രതിഷ്ടിച്ച്, അയാൾ കൂടുതൽ കരുത്ത് പകർന്നു. അത്രമേൽ സഹൃദയനായിരുന്നു ആ മനുഷ്യൻ.

പ്രതിസന്ധി കാലത്ത് റാസൽഖൈമയിലേക്കുള്ള കാർയാത്രകളിൽ കഥകൾ പറയുമ്പോഴും റേഡിയോ പ്രേക്ഷകരുടെ കത്തുകളും അഭിനന്ദനങ്ങളും തേടിവരുമ്പോൾ ഏറെ ആഹ്ലാദത്തോടെ പൊട്ടിച്ചിരിക്കുമ്പോഴും ബഷീറിന്റെ മുഖം ഒരേപോലെ പ്രസന്നമായിരുന്നു. ജീവിതത്തെ സൗഹൃദങ്ങൾ കൊണ്ടും പുതിയ സ്വപ്നങ്ങൾ കൊണ്ടും ആഘോഷിച്ചിരുന്ന ചിരി. അതെന്നും മനസ്സിൽ ബാക്കിയുണ്ടാവും - മരണത്തിന് മായ്ക്കാവുന്നതല്ലല്ലോ പിന്നിട്ട വഴിത്താരകൾ.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.      

 


Latest Related News