September 29, 2020
September 29, 2020
ന്യൂഡല്‍ഹി: ഭരണകൂടം നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. കേന്ദ്രസര്‍ക്കാര്‍ ഈ മാസാദ്യം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും ഇതേ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടായെന്നുമാണ് ആംനസ്റ്റി പറയുന്നത്.
സംഘടനയ്ക്ക് അനധികൃതമായി വിദേശഫണ്ടുകള്‍ ലഭിക്കുന്നുണ്ടെന്നും വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ആംനസ്റ്റി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. സംഘടനയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവയ്ക്കുകയാണെന്നുമാണ് സംഘടനപുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നത്. സംഘടനയുടെ കീഴില്‍ നടത്തുന്ന എല്ലാ കാമ്ബയിനുകളും ഗവേഷണങ്ങളും താല്‍കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
എല്ലാ നിയമങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കേന്ദ്രം വേട്ടയാടുകയാണെന്നുമാണ് ആംനസ്റ്റിയുടെ ആരോപണം. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലും ഡല്‍ഹി കലാപത്തിനിടയിലുണ്ടായ മനുഷ്യാവകാശ ലംഘനങ്ങിലും ആംനസ്റ്റി കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുളള ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതിലുളള പക തീര്‍ക്കുകയാണ് ഇപ്പോഴത്തെ നടപടി എന്നുംചിലര്‍ ആരോപിക്കുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക