September 27, 2019
September 27, 2019
മൂന്നു തവണ കെ.എം മാണിയോട് മത്സരിച്ചു തോറ്റ മാണി സി കാപ്പന് നാലാം തവണയാണ് കേരള നിയമസഭയിലേക്ക് വഴിയൊരുങ്ങിയത്.
കോട്ടയം : പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി മാണി സി കാപ്പന് ചരിത്ര വിജയം.2943 വോട്ടുകൾക്കാണ് മാണി സി കാപ്പൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്.യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം 51194 വോട്ടുകൾ നേടി.54137 വോട്ടുകളാണ് മാണി സി കാപ്പൻ നേടിയത്. എൻ.ഡി.എ സ്ഥാനാർഥി എൻ.ഹരി 18044 വോട്ടുകൾ നേടി.
54 വർഷം യു.ഡി.എഫ് ആധിപത്യം തുടർന്ന പാലായിൽ കേരളാ കോൺഗ്രസ്സിനെ അട്ടിമറിച്ചാണ് ഇടതുപക്ഷം വിജയക്കൊടി പാറിച്ചത്.മൂന്നു തവണ കെ.എം മാണിയോട് മത്സരിച്ചു തോറ്റ മാണി സി കാപ്പന് നാലാം തവണയാണ് കേരള നിയമസഭയിലേക്ക് വഴിയൊരുങ്ങിയത്.
വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ തുടർന്ന ലീഡ് കാപ്പന്‍ എട്ടാം റൗണ്ട് വരെ തുടര്‍ന്നു. എന്നാല്‍ ഒൻപതാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ വോട്ട് നേട്ടത്തില്‍ വന്‍പുരോഗതി കാഴ്ചവെച്ചതോടെ കാപ്പന്റെ ലീഡില്‍ ചെറിയ ഇടിവ് കാണിച്ചു.
ഇതിനിടെ, ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രംഗത്തെത്തി.കഴിഞ്ഞ മൂന്നുതവണ ബി.ജെ.പിക്ക് കിട്ടിയ വോട്ടുകളിൽ ഗണ്യമായ കുറവുണ്ടായതായി ഉമ്മൻചാണ്ടി പ്രതികരിച്ചു.യു.ഡി.എഫും ഘടകകഷികളും ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പരാജയ കാരണത്തെ കുറിച്ച് വിശദമായി പരിശോധിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.വോട്ട് കുറഞ്ഞതു പരിശോധിക്കുമെന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ജില്ലാ പ്രസിഡന്റുമായ എന്‍ ഹരി പറഞ്ഞു. യുഡിഎഫിന്റെ വോട്ടാണു തനിക്കു കിട്ടിയതെന്നും രാമപുരം ഫലസൂചനയാണെന്നും മാണി സി കാപ്പന്‍ പ്രതികരിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണു വോട്ട് എണ്ണിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സര്‍വേകളില്‍ മുന്‍തൂക്കം. സര്‍വേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി കാപ്പന്റേത്. മൂന്നു തവണ കെഎം മാണിയോടു പാലായില്‍ മത്സരിച്ചു പരാജയപ്പെട്ട എന്‍സിപി നേതാവാണു മാണി സി കാപ്പന്‍. ആദ്യ മണിക്കൂറുകളില്‍ ഒരിക്കല്‍ പോലും യുഡിഎഫിന് ലീഡ് നേടാനായില്ലെന്നതു മുന്നണിയില്‍ വലിയ ബഹളങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.