September 08, 2019
September 08, 2019
ദുബായ് :ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ മലയാളിയായ നാസിൽ അബ്ദുല്ല നൽകിയ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് രാവിലെ കേസ് കോടതി തള്ളിയത്.ഇതേതുടർന്ന് കോടതിയിൽ ജാമ്യത്തിലായിരുന്ന പാസ്പോർട്ട് കോടതി തുഷാറിന് തിരിച്ചു നൽകി.
വർഷങ്ങൾക്ക് മുമ്പ് തുഷാറിന്റെ യു.എ.ഇ യിലെ സ്ഥാപനത്തിന് വേണ്ടി ഉപകരാറെടുത്ത് ജോലി ചെയ്ത വകയിൽ തുഷാർ നൽകിയ ചെക്ക് പണമില്ലാതെ മടങ്ങിയെന്ന് കാണിച്ചാണ് കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുല്ല പരാതി നൽകിയത്.തുടർന്ന് നാട്ടിലായിരുന്ന തുഷാർ വെള്ളാപ്പള്ളിയെ തന്ത്രത്തിൽ ദുബായിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.അറസ്റ്റിലായ തുഷാറിനെ വ്യവസായിയായ എം.എ.യുസുഫ് അലി ജാമ്യത്തുക കെട്ടിവെച്ചാണ് ജയിലിൽ നിന്ന് മോചിപ്പിച്ചത്.
കേസ് ഒത്തുതീർപ്പാക്കാൻ നാസിൽ ആറു കോടി രൂപ ആവശ്യപ്പെട്ടെങ്കിലും മൂന്നു കോടി വരെ നൽകാമെന്നായിരുന്നു തുഷാറിന്റെ നിലപാട്.ഇതിന് നാസിൽ അബ്ദുല്ല വഴങ്ങാതെ വന്നതോടെ കേസുമായി മുന്നോട്ടു പോകാൻ തുഷാർ തീരുമാനിക്കുകയായിരുന്നു.ഇതിനിടെ നാസിൽ അബ്ദുല്ല മറ്റൊരാളിൽ നിന്നും പണം കൊടുത്ത് ചെക്ക് വാങ്ങുകയായിരുന്നുവെന്ന് തെളിയിക്കുന്ന നാസിലിന്റെ ശബ്ദരേഖ പുറത്തു വന്നതും വലിയ വിവാദമായിരുന്നു.