July 23, 2020
July 23, 2020
മസ്കത്ത് : ഒമാനില്‍ റസിഡന്‍റ് വിസയുള്ളവര്‍ക്ക് ആറു മാസത്തിൽ കൂടുതല്‍ വിദേശത്ത് തങ്ങിയാലും രാജ്യത്തേക്ക് തിരിച്ചു വരാൻ അനുമതിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിലെ വിസാ നിയമമനുസരിച്ച് ഒമാനില്‍ തൊഴില്‍ വിസയിലുള്ളവര്‍ 180 ദിവസത്തില്‍ കൂടുതല്‍ അഥവാ ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയാൽ വിസയുടെ കാലാവധി അവസാനിക്കും. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ നിയമം താൽകാലികമായി റദ്ദ് ചെയ്തതായി പാസ്പോര്‍ട്ട് ആന്‍റ് റസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഉപ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ബിന്‍ റാഷിദ് അൽ ഹസ്ബി അറിയിച്ചു. ഒമാൻ റേഡിയോയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതനുസരിച്ച് ആറ് മാസത്തിൽ കൂടുതൽ വിദേശത്ത് കുടുങ്ങിയ തൊഴിൽ വിസക്കാർക്ക് ഒമാനിലേക്ക് തിരികെ വരാൻ തടസങ്ങളുണ്ടാകില്ല. കോവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് അവധിക്ക് നാട്ടിൽ പോയ മലയാളികളടക്കമുള്ളവർക്ക് ഇത് ആശ്വാസമാകും. വിസ കാലാവധി കഴിഞ്ഞവർ സ്പോൺസർ മുഖേന വിസ പുതുക്കാൻ ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കണം. വിമാനത്താവളം തുറക്കുന്ന മുറക്ക് ഇവർക്ക് ഒമാനിലേക്ക് തിരിച്ച് വരാൻ അനുമതിയുണ്ടാവും. വിസ പുതുക്കിയതിന്റെ റസീപ്റ്റ് സ്പോൺസർ ജീവനക്കാരന് അയച്ചുകൊടുക്കണം. വിസ പുതുക്കിയതിന്റെ രേഖയായി ഇത് വിമാനത്താവളത്തിൽ കാണിക്കണം. കോവിഡ് കാരണം പ്രതിസന്ധി നേരിടുന്ന കാലത്തേക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക..റസിഡൻറ് കാർഡ് സ്പോൺസർ ഇലക്ട്രോണിക് രീതിയിൽ പുതുക്കുകയും അതിന്റെ അറിയിപ്പ് ജീവനക്കാരന് അയച്ച് കൊടുക്കുകയും വേണം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക