January 23, 2021
January 23, 2021
ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചയുടെ രണ്ടാം റൗണ്ടിലും ആശങ്കയൊഴിയാതെ അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍. ചര്‍ച്ചയില്‍ അഴിയാക്കുരുക്കായി തുടരുന്ന വിഷയങ്ങളാണ് സര്‍ക്കാര്‍ പ്രതിനിധികളെ ആശങ്കപ്പെടുത്തുന്നത്. ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചയില്‍ പുരോഗതിയില്ലെന്ന് അഫ്ഗാന്‍ പാര്‍ലമെന്റിന്റെ അധോസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ മുഹമ്മദ് മിര്‍സ കറ്റവസായ് പറഞ്ഞു.
'രണ്ടാം വട്ട ചര്‍ച്ചകള്‍ ആരംഭിച്ചുവെങ്കിലും ഇതുവരെ ഒരു വെടിനിര്‍ത്തല്‍ പോലും അംഗീകരിച്ചിട്ടില്ല. ചര്‍ച്ചകള്‍ മരണക്കിടക്കയിലാണെന്ന് 'വൊലെസി ജിര്‍ഗ' (അഫ്ഗാന്‍ അധോസഭ) വിശ്വസിക്കുന്നു.' -അദ്ദേഹം പറഞ്ഞു.
സമാധാനത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് സര്‍ക്കാര്‍ സംഘത്തിലെ ഒരംഗം പറഞ്ഞു. യു.എസ്-താലിബാന്‍ സമാധാന കരാര്‍ അഫ്ഗാന്‍ ചര്‍ച്ചകളുടെ അടിസ്ഥാനമായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ സംഘത്തിലെ അംഗമായ അത്തൗല ലോഡിന്‍ പറഞ്ഞു.
2020 ഫെബ്രുവരിയി 29 നാണ് അമേരിക്കയുമായി താലിബാന്‍ പ്രാഥമിക സമാധാന കരാര്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം താലിബാന്റെ 5,000 തടവുകാരെ വിട്ടയച്ചിരുന്നു.
'നിര്‍ഭാഗ്യവശാല്‍ അവര്‍ (താലിബാന്‍) രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ അജണ്ടകളുടെ ഏകീകരണത്തെ കുറിച്ച് സംസാരിക്കാനോ ഇരുകൂട്ടരുടെയും മുന്‍ഗണനകളെ പറ്റിയുള്ള കാഴ്ചപ്പാടുകള്‍ കൈമാറാനോ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.' -അത്തൗല ലോഡിന്‍ പറഞ്ഞു.
അതേസമയം താലിബാനുമായുള്ള കരാര്‍ വാഷിങ്ടണ്‍ അവലോകനം ചെയ്യുമെന്ന് അമേരിക്കയുടെ പുതിയ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദശകങ്ങളിലെ നേട്ടം തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ കരാര്‍ കൊണ്ട് ഒരു ഫലവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനും സൈനികരെ പിന്‍വലിക്കാനും അഫ്ഗാന്‍ ഭീകരവാദ രാജ്യമായി മാറുന്നത് തടയാനുമാണ് പുതിയ യു.എസ് ഭരണകൂടം ശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദോഹ കരാറില്‍ അമേരിക്കയുടെ പുതിയ ഭരണകൂടം ഒരു മാറ്റവും വരുത്തുകയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി റഹ്മത്തുള്ള നബീല്‍ അഭിപ്രായപ്പെട്ടത്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.