September 19, 2019
September 19, 2019
സംഭവത്തില്‍ അറസ്റ്റിലായ നാലു സ്ത്രീകളുടെയും ഡി.എന്‍.എ പരിശോധിച്ച് യഥാര്‍ത്ഥ മാതാവ് ഇവരല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ദുബായ് : ദുബായിലെ അൽ റീഫ് മാളിനടുത്ത് ഉപേക്ഷിക്കപ്പെട്ട അഞ്ചു വയസ്സുകാരനെ വഴിയിൽ തള്ളിയത് വളർത്തമ്മയാണെന്ന് പൊലീസിന് വിവരം ലഭിച്ചു.കുട്ടിയെ കണ്ടെത്തി പോലീസിൽ ഏൽപിച്ച സ്ത്രീ ഉൾപെടെ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ദുരൂഹതയുടെ ചുരുളഴിഞ്ഞത്.ഈ മാസം ഏഴിനാണ് അല്‍റീഫ് മാളിനു സമീപത്തുനിന്ന് അഞ്ചുവയസുകാരനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടി മാളിനു സമീപത്ത് ചുറ്റിത്തിരിയുന്നതു കണ്ട ഒരു സ്ത്രീ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണു കുട്ടിയെ ഉപേക്ഷിച്ചതിനു പിന്നിലെ രഹസ്യങ്ങള്‍ ചുരുളഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനെ വിവരമറിയിച്ച സ്ത്രീ അടക്കം നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
2014ല്‍ പ്രസവിച്ചു രണ്ടു നാള്‍ക്കകം അമ്മ കുഞ്ഞിനെ ഷാര്‍ജയിലുള്ള സുഹൃത്തിനെ ഏല്‍പിച്ച് നാട്ടിലേക്കു പോയി. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളം ഇവരാണ് കുട്ടിയെ വളര്‍ത്തിയത്. അമ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍ കുട്ടിയെ നോക്കിവളര്‍ത്തിയത്. എന്നാല്‍,കുട്ടി മുതിര്‍ന്ന് അഞ്ചു വയസായി സ്‌കൂളില്‍ പോകാന്‍ പ്രായമായിട്ടും ഇവര്‍ മടങ്ങിവന്നില്ല. സുഹൃത്തിന്റെ പക്കല്‍ കുട്ടിയുടെ മാതാവിന്റെ നാട്ടിലെ വിലാസമോ ഫോണ്‍ നമ്പറോ ഉണ്ടായിരുന്നില്ല.
സ്‌കൂള്‍ ചെലവ് കൂടി വഹിക്കുക പ്രയാസമാകുമെന്നു കരുതി കുട്ടിയെ ദുബൈയിലെ അല്‍മുതൈനയിലുള്ള മറ്റൊരു സ്ത്രീയെ ഏല്‍പിക്കുകയായിരുന്നു. കുറച്ചുനാള്‍ ഇവരും കുട്ടിയെ നോക്കി. തുടര്‍ന്ന് കുട്ടിയെ അല്‍മുറാഖബത്ത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പിക്കുന്നതാകും നല്ലതെന്ന് സുഹൃത്ത് ഉപദേശിക്കുകയായിരുന്നു.ഇതേ തുടര്‍ന്നാണു കുട്ടിയെ അല്‍റീഫ് മാളിനു സമീപത്തുനിന്നു കണ്ടെത്തിയതായി വ്യാജകഥയുണ്ടാക്കി ഈ സ്ത്രീ പൊലീസില്‍ വിവരമറിയിക്കുന്നത്.
സംഭവത്തില്‍ അറസ്റ്റിലായ നാലു സ്ത്രീകളുടെയും ഡി.എന്‍.എ പരിശോധിച്ച് യഥാര്‍ത്ഥ മാതാവ് ഇവരല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിയമനടപടിയുടെ ഭാഗമായി ഇവരിപ്പോൾ ദുബൈ പബ്ലിക്ക് പ്രോസിക്യൂഷന്റെ കസ്റ്റഡിയിലാണുള്ളത്. രണ്ടു ദിവസം അല്‍മുറാഖബത്ത് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ കുട്ടിയെ ആരോഗ്യ പരിശോധന നടത്തിയ ശേഷം ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.പിടിയിലായ സ്ത്രീകൾ ഏഷ്യൻ വംശജരാണെന്ന് വ്യക്തമാക്കിയ പോലീസ് ഇവർ ഏതു രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയില്ല.