December 18, 2019
December 18, 2019
ദോഹ : അറബ് സംഗീത ലോകത്ത് നാദവിസ്മയം തീർക്കുന്ന നാദിർ അബ്ദുൽ സലാമിന് ഖത്തർ ദേശീയ ദിനത്തിൽ ആദരം. ദേശീയ ദിനത്തോടനുബന്ധിച്ചു നാദിർ സംഗീത സംവിധാനവും
ആലാപനവും നിർവഹിച്ച രണ്ടു ഗാനങ്ങൾ ഖത്തറികളുടെ പ്രശംസ പിടിച്ചുപറ്റി. ഇതിൽ 'ഹയാത്തി യാ ഖത്തർ ഇൻതീ' എന്ന് തുടങ്ങുന്ന ഗാനം ആയിരക്കണക്കിന് ഖത്തരികളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. 2015 ൽ മതാർ അലി അൽകുവാരിയുടെ സംഗീതത്തിൽ അസീൽ ഹമീം ആലപിച്ച ഈ ഗാനം റീമിക്സ് ചെയ്ത് നാദിർ തന്നെ ആലപിക്കുകയായിരുന്നു. ഇതിന്റെ റെക്കോഡിങ് നിർവഹിച്ചതും നാദിർ തന്നെയാണ്. നാദിറിന്റെ ഗാനം പുറത്തിറങ്ങിയതോടെ സംഗീത സംവിധായകൻ അലി അൽ കുവാരി നേരിൽ വിളിച്ച് അഭിനന്ദിച്ചതായും അടുത്ത ഗാനം ആലപിക്കാൻ ക്ഷണിച്ചതായും നാദിർ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു. അറബ് സംഗീത ലോകത്തെ അറിയപ്പെടുന്ന സംഗീതജ്ഞരിലൊരാളായ മതാർ അലി അൽ കുവാരിയുടെ സംഗീത സംവിധാനത്തിൽ പാടാൻ കഴിയുന്നതിൽ വലിയ അഭിമാനമുണ്ടെന്നും നാദിർ കൂട്ടിച്ചേർത്തു. അലി അൽ കുവാരി തന്നെയാണ് പാട്ടിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെയും ട്വിറ്ററിലൂടെയും പങ്കുവെച്ചത്.
ഖത്തർ ഫൗണ്ടേഷനു കീഴിലുള്ള ഖത്തർ മ്യൂസിക് അക്കാദമി ഈ ഗാനം അക്കാദമിയുടെ പേരിൽ ഇറക്കുവാനുള്ള പരിശ്രമത്തിലാണ്. ഖത്തർ മ്യൂസിക് അക്കാദമിയിൽ നിന്ന് അറബ് സംഗീതത്തിൽ പരിശീലനം നേടിയ നാദിർ അബ്ദുൽസലാം ആറു വർഷം അക്കാദമിയുടെ അംബാസഡർ കൂടിയായിരുന്നു.
ദേശീയ ദിനത്തോടനുബന്ധിച്ചു നാദിറിന്റെ സംഗീതത്തിൽ പുറത്തിറക്കിയ രണ്ടാമത്തെ ഗാനത്തിന്റെ ആലാപനവും രചനയും നിർവഹിച്ചത് ഖലീൽ അൽ ശബ്‌റമിയാണ്. രണ്ടു ഗാനങ്ങളും ഖലീജി ശൈലിയിൽ ചിട്ടപ്പെടുത്തിയ പരമ്പരാഗത ഗാനങ്ങളാണ്. ഖലീൽ അൽ ശബ്‌റമി പാടിയ ഗാനം "അർധ" എന്നറിയുന്ന ഖത്തരികളുടെ പരമ്പരാഗത നൃത്ത രൂപത്തിന് വേണ്ടി തയാറാക്കിയതാണ്. നിലവിൽ ഇപ്പോൾ അലി അബ്ദുൽ സത്താറിന് വേണ്ടി ഇൻഡോ അറബ് ശൈലിയിൽ ഒരു ഗാനം ചെയ്തു കൊണ്ടിരിക്കുകയാണ് നാദിർ.
ദോഹയിൽ ഈയിടെ സമാപിച്ച അറേബ്യൻ ഗൾഫ് കപ്പിന് വേണ്ടി ഖത്തർ ടീമിനെ പ്രശംസിച്ചു കൊണ്ട് നാദിറിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറക്കിയ "കായിദ യൽമആലി" എന്ന പരമ്പരാഗത ഖലീജി ഗാനം വൻ ഹിറ്റായതോടെ അറബ് സംഗീത സംവിധാന രംഗത്ത് നിരവധി അവസരങ്ങളാണ് നാദിറിനെ തേടിയെത്തിയത്. അൽകാസ് ചാനലാണ് ഈ ഗാനം സംപ്രേഷണം ചെയ്തത്. ഗാനം പുറത്തിറങ്ങിയ ഉടൻ ഷെയ്ഖ് ജോആൻ ബിൻ ഹമദ് ആൽഥാനി ട്വിറ്ററിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഇത് പങ്കുവെക്കുകയും ആദ്യ ദിനം തന്നെ ഒരു ലക്ഷത്തിലധികം പേർ പാട്ട് ആസ്വദിക്കുകയും ചെയ്തു. "ഷെല്ല" എന്ന പരമ്പരാഗത അറബ് ശൈലിയിലുള്ള ഈ ഗാനം ചിട്ടപ്പെടുത്തിയത് ഒരു മലയാളിയാണെന്നത് പക്ഷെ അറബ് സമൂഹം അത്ഭുതത്തോടെയാണ് കണ്ടത്. അറബ് സംഗീതോപകരണമായ ഊദ് അനായാസമായി കൈകാര്യം ചെയ്യുന്ന നാദിർ 2006 ൽ ദോഹയിൽ നടന്ന ഏഷ്യൻ ഗെയിംസ് ഉത്‌ഘാടന വേദിയിൽ ഖത്തറിന്റെ ദേശീയഗാനമാലപിക്കാൻ അറബ് ഗായകരോടൊപ്പം അവസരം ലഭിച്ച ഏക ഇന്ത്യക്കാരനാണ്.
ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ പഠനം ആരംഭിച്ച നാദിർ നാലാം ക്‌ളാസ്സു മുതൽ പ്ലസ് ടൂ വരെ എം.ഇ.എസ്. ഇന്ത്യൻ സ്‌കൂളിലാണ് പഠിച്ചത്. മലേസ്യയിലെ ലിംകോക് വിങ് സർവകലാശാലയിൽ നിന്നും സ്കോളർഷിപ്പോടെ റെക്കോർഡിങ് ആർട്സിൽ ബിരുദമെടുത്ത നാദിറിനെ സർവകലാശാല അംബാസിഡർ സ്ഥാനം നൽകി ആദരിച്ചിരുന്നു. 2013 -ൽ ബ്രിട്ടീഷ് ഗായകൻ സാമി യൂസുഫിന്റെ മ്യൂസിക് ലാബൽ "അൻഡാന്റെ റെക്കോഡ്‌സ്" മായി കരാറിൽ ഒപ്പുവെച്ചു.ബിരുദ പഠനത്തിന് ശേഷം ദോഹയിൽ തിരിച്ചെത്തിയ നാദിർ ഖത്തറിന്റെ ആസ്ഥാന ഗായകൻ അലി അബ്ദുൽ സത്താറുമായി സഹകരിച്ചാണ് അറബ് സംഗീത സംവിധാനത്തിലേക്ക് പ്രവേശിച്ചത്.
കുറ്റ്യാടി സ്വദേശി അബ്ദുൾസലാമിന്റെയും ബൾക്കീസിന്റെയും മകനാണ്.