October 11, 2019
October 11, 2019
യുനൈറ്റഡ് നാഷന്‍സ്: യുദ്ധം മൂന്നു വർഷം കൂടി നീണ്ടുനിന്നാൽ യമന്‍ ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യമാകുമെന്ന് യു.എൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പുറത്തുവന്ന യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം റിപ്പോര്‍ട്ട് ആണ് ആഭ്യന്തര യുദ്ധം അപ്പാടെ തകര്‍ത്തുകളഞ്ഞ യമന്റെ അതിഭീതിതമായ സ്ഥിതിയിലേക്കു സൂചന നല്‍കുന്നത്.
2022ലും ആഭ്യന്തര യുദ്ധം തുടരുകയാണെങ്കില്‍ ലോകത്തെ ഏറ്റവും ദരിദ്രമായ രാജ്യമായി യമന്‍ മാറും. രാജ്യത്തെ 79 ശതമാനം ജനങ്ങളും ഇപ്പോൾ തന്നെ ദാരിദ്ര്യരേഖയ്ക്കു താഴെയാണുള്ളത്. ഇതില്‍ 65 ശതമാനവും അതീവ ഗുരുതരമായ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്.യുദ്ധം യമനെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയിലാക്കുക മാത്രമല്ല, ഭയാനകമായ വികസന പ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്തിരിക്കുകയാണ്-റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ കമ്പോളത്തിന്റെയും മറ്റു വാണിജ്യ സ്ഥാപനങ്ങളുടെയും തകര്‍ച്ചയും സാമൂഹികവും സാമ്പത്തികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ നാശവും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. മൂലധനത്തിന്റെ ജി.ഡി.പി 3,577 ഡോളറില്‍നിന്ന് 1,950 ഡോളറായി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. 1960നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
അറബ് രാഷ്ട്രങ്ങളില്‍ നേരത്തെ തന്നെ ഏറ്റവും ദരിദ്ര രാജ്യമായി യമന്‍ മാറിയിട്ടുണ്ട്. ആഭ്യന്തരയുദ്ധം ശക്തിപ്പെടുന്ന 2014ല്‍ 47 ശതമാനം പേര്‍ ദാരിദ്ര്യത്തിലായിരുന്നത് 2019 ആയപ്പോഴേക്കും 75 ശതമാനമായി കുത്തനെ ഉയര്‍ന്നു. ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് യമൻ നേരിടുന്നതെന്ന് നേരത്തെ തന്നെ യു.എന്‍ മുന്നറിയിപ്പ് നൽകിയിരുന്നു.