September 09, 2019
September 09, 2019
ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരിൽ നിരാശ പടർത്തുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കരുത്തുറ്റ ടീമിനെതിരെ നായകനില്ലാതെ വരുന്ന സാഹചര്യം ടീമിന് കനത്ത വെല്ലുവിളിയാകും.
ദോഹ : നാളെ ദോഹയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യയുടെ ക്യാപ്റ്റൻ സുനിൽ ഛേത്രി കളിക്കാനിറങ്ങില്ല.പനിയെ തുടർന്ന് നാളത്തെ മത്സരത്തിൽ നിന്ന് മാറി നിൽക്കാൻ സുനിൽ ഛേത്രിക്ക് അനുമതി നൽകി.ഒമാനുമായുള്ള മത്സരത്തിൽ അവസാന അവസാന നിമിഷം വിജയം കൈവിട്ട ഇന്ത്യക്ക് കളിമൈതാനിയിൽ ഇത് കനത്ത തിരിച്ചടിയായേക്കുമെന്നാണ് സൂചന. ഗ്രൂപ്പിലെ വമ്പന്‍മാര്‍ക്കെതിരെ ഇന്ത്യ ഇറങ്ങുമ്പോള്‍ നായകന്‍ സുനില്‍ ഛേത്രിയുടെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് അത്യാവശ്യമായിരുന്നു. എന്നാല്‍ മുന്നേറ്റനിരയിലെ ഇന്ത്യൻ പ്രതീക്ഷയായ ഛേത്രി ഇല്ലാത്തത് ടീമിന് തിരിച്ചടിയാകും.
ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരിൽ നിരാശ പടർത്തുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. കരുത്തുറ്റ ടീമിനെതിരെ നായകനില്ലാതെ വരുന്ന സാഹചര്യം ടീമിന് കനത്ത വെല്ലുവിളിയാകും.നിലവില്‍ ദോഹയില്‍ പരിശീലനം നടത്തുന്ന ടീമിനൊപ്പം സുനില്‍ ഛേത്രി ഉണ്ടെങ്കിലും നാളെ നടക്കുന്ന ഖത്തറിനെതിരായ മത്സരത്തില്‍ താരം കളത്തിലിറങ്ങില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.ഇന്ത്യയ്ക്ക് ഗോള്‍ പ്രതീക്ഷയുള്ള താരമാണ് ഛേത്രി. നാളെ ഛേത്രിക്ക് പകരം ബല്‍വന്ത് സിങ്ങോ മന്‍വീര്‍ സിങ്ങോ ആയിരിക്കും മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുക.
ഇന്ത്യ അടക്കം അഞ്ച് ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് ഇ യിലെ ഏറ്റവും കരുത്തരായ ടീമാണ് നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തര്‍. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. അഫ്ഗാനെതിരായ ആധികാരിക ജയത്തിന് പിന്നാലെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഖത്തറുള്ളത്. ഇതിന് പിന്നാലെയാണ് ഇന്ത്യയെ നേരിടാന്‍ ഖത്തറും ഒരുങ്ങുന്നത്. നാളെ രണ്ടും കല്‍പ്പിച്ച് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഖത്തറിന്‍റെ
അല്‍മോസ് അലി ഉൾപ്പെടെയുള്ള താരങ്ങൾ വലിയ തലവേദന സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.ഇന്ത്യന്‍ പ്രതിരോധ നിര ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്നത് അല്‍മോസ് അലിക്ക് മുന്നിലായിരിക്കും.. 23 വയസ് മാത്രം പ്രായമുള്ള അല്‍മോസ് മുന്‍ ഏഷ്യന്‍ കപ്പിലെ ടോപ് സ്കോററും പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്‍റും ആയിരുന്നു. നിലവില്‍ ഖത്തറിന്‍റെ മുന്നേറ്റനിലയിലെ ഏറ്റവും മികച്ച താരമാണ് അല്‍മോസ്. യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഹാട്രിക് ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട് ഈ യുവതാരം. സന്ദേശ് ജിങ്കാനും ആദില്‍ ഖാനും അല്‍മോസ് അലി തലവേദന സൃഷ്ടിക്കും.
ഹസൻ അൽ ഹൈദോസ്,അബ്ദുൽ കരീം ഹസ്സൻ,യുസുഫ് അബ്ദുറിസാഗ് തുടങ്ങി ഖത്തർ പടയിലെ ഒട്ടുമിക്ക താരങ്ങളും ഇന്ത്യൻ നിരയ്ക്ക് കടുത്ത വെല്ലുവിളികൾ ഉയർത്താൻ ശേഷിയുള്ളവരാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഖത്തറിനായി കളിക്കുന്ന ഏറ്റവും മികച്ച താരമാണ് അബ്ദെല്‍കരീം ഹസ്സന്‍. മുന്‍ ഏഷ്യന്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം അടക്കം നേടിയിട്ടുള്ള ഹസ്സന്‍ ഖത്തറിന്‍റെ ലെഫ്റ്റ് ബാക്ക് പൊസിഷനിലാണ് കളിക്കുന്നത്. അതുകൊണ്ട് തന്നെ വലത് വിങ്ങിലൂടെ ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ ദുഷ്കരമായിരിക്കും എന്നാണ് മുന്‍ അനുഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
ഖത്തര്‍ നിരയിൽ ഇന്ത്യ ഏറ്റവും ഭയപ്പെടേണ്ട താരമാണ് യൂസുഫ് അബ്ദുറിസാഗ്. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ വലതുവിങ്ങില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കുക എന്നത് ഈ യുവാവിന്‍റെ സ്ഥിരം പരിപാടിയാണ്. ഇരുപതുകാരനായ താരത്തെ സ്വതന്ത്രമായി വിഹരിക്കാന്‍ ഇന്ത്യ അനുവദിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അഗ്രഗണ്യനാണ് യൂസുഫ് അബ്ദുറിസാഗ്. യൂസുഫിനെ പിടിച്ചുകെട്ടാന്‍ സുബാശിഷ് ബോസ് നന്നായി അദ്ധ്വാനിക്കേണ്ടി വരും.ഹോം ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്ന ഖത്തറിന് ഇന്ത്യയെ നേരിടുന്നത് അത്ര ദുഷ്കരമാവില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ രണ്ടും കല്പിച്ചു തന്നെയായിരിക്കും ഇന്ത്യൻ താരങ്ങൾ നാളെ കളിക്കളത്തിലിറങ്ങുക.
ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നാളെ (ചൊവ്വാഴ്ച) രാത്രി 7.30 (ഇന്ത്യൻ സമയം രാത്രി 10 മണി) നാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരം.