April 01, 2021
April 01, 2021
റാസല്‍ഖൈമ: സി.ഐ.ഡി ഉദ്യോഗസ്ഥരെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത കുറ്റത്തിന് സ്ത്രീയ്ക്ക് 10 വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹംപിഴയും വിധിച്ച് റാസല്‍ഖൈമ ക്രിമിനല്‍ കോടതി. അന്വേഷണം നടത്താനെത്തിയ ഉദ്യോഗസ്ഥരെ തടസപ്പെടുത്താനായി ഇവര്‍ വസ്ത്രമുരിഞ്ഞ് സ്വയം നഗ്നയാവുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഒപ്പം താമസിക്കുന്ന രണ്ട് സ്ത്രീകള്‍ക്കെതിരെ വേറെ രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണത്തിനായി പൊലീസ് ഇവരുടെ അടുത്ത് എത്തിയത്. തങ്ങളെ ആക്രമിച്ചെന്നും അപമാനിച്ചെന്നും സാധനങ്ങള്‍ മോഷ്ടിച്ചെന്നും കാണിച്ചാണ് രണ്ട് സ്ത്രീകള്‍ മാമുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പരാതിയില്‍ അന്വേഷണം നടത്താനായി രണ്ട് പൊലീസുകാര്‍ കുറ്റാരോപിതയായ സ്ത്രീകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പൊലീസ് എത്തിയപ്പോള്‍ കുറ്റാരോപിതരായ രണ്ട് സ്ത്രീകളില്‍ ഒരാള്‍ അവരെ തള്ളിമാറ്റുകയും ഒരു പൊലീസുകാരന്റെ തൊപ്പി തട്ടിയെടുക്കുകയും സ്വയം വിവസ്ത്രയാവുകയും ചെയ്തു. പൊലീസുകാര്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും അവര്‍ ആരോപിച്ചിരുന്നു.
കുറ്റാരോപിതയായ രണ്ടാമത്തെ സ്ത്രീ രണ്ട് പൊലീസുകാരെയും ഭീഷണിപ്പെടുത്തി. തന്റെ കൈക്ക് പരുക്കേറ്റുവെന്ന് അവര്‍ ആരോപിക്കുകയും ചെയ്തു.
റാസല്‍ഖൈമ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് റാസല്‍ഖൈമ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു. തെളിവുകളുടെ അഭാവത്തില്‍ രണ്ടാമത്തെ സ്ത്രീയെ കുറ്റവിമുക്തരാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. ആദ്യത്തെ സ്ത്രീ താന്‍ വസ്ത്രം അഴിച്ചുമാറ്റി പൊലീസിനെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. രണ്ടാമത്തെ സ്ത്രീ പൊലീസുകാരെ എതിര്‍ത്തിട്ടില്ലെന്നും ഒരു പ്രശ്‌നവും ഉണ്ടാക്കാതെ പൊലീസുകാര്‍ക്കൊപ്പം കാറില്‍ കയറിയെന്നും അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. തന്റെ കക്ഷി ആദ്യത്തെ സ്ത്രീയെ പൊലീസുകാരെ ആക്രമിക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചുവെന്നും അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു.
ഫെഡറല്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 88, 177 എന്നിവ അനുസരിച്ച് ആദ്യത്തെ സ്ത്രീ കഠിനമായ ശിക്ഷയ്ക്ക് അര്‍ഹയാണെന്ന് കോടതി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 358 അനുസരിച്ച് പൊലീസുകാരെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് പ്രത്യേക ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു. രണ്ടാമത്തെ സ്ത്രീയെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു.
തുടര്‍ന്ന് പൊലീസുകാര്‍ക്ക് മുന്നില്‍ വസ്ത്രമുരിയുകയും അവരെ ആക്രമിക്കുകയും ചെയ്ത സ്ത്രീയ്ക്ക് 10 വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും കോടതി ശിക്ഷ വിധിച്ചു. മൂന്നാമത്തെ കുറ്റത്തിന് ആറ് മാസം തടവും ഇവര്‍ക്ക് കോടതി വിധിച്ചു. രണ്ടാമത്തെ പ്രതിയെ വെറുതേ വിടാനും കോടതി ഉത്തരവിട്ടു.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.