January 04, 2020
January 04, 2020
വാഷിംഗ്ടൺ : 2011 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബറാക് ഒബാമയ്‌ക്കെതിരെ ട്രംപ് നടത്തിയ ട്വീറ്റുകൾ തിരിച്ചടിയാകുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന ബറാക് ഒബാമ അധികാരം നിലനിർത്താൻ ഇറാനെതിരെ യുദ്ധം ചെയ്യാൻ പദ്ധതിയിടുന്നതായി ട്രംപ് നിരവധി തവണ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റുകളാണ് കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തെ അപലപിക്കുന്ന ഡെമോക്രാറ്റുകളും മറ്റു വിമർശകരും ഇപ്പോൾ ട്രംപിനെതിരെ വ്യാപകമായി ഉപയോഗിക്കുന്നത്. ഖസം സുലൈമാനിയുടെ വധം പ്രസിഡന്റിന്റെ നിർദേശപ്രകാരമാണെന്ന പെന്റഗണിന്റെ സ്ഥിരീകരണവും ട്രംപിന് തിരിച്ചടിയാവുകയാണ്. നവംബറിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് മുമ്പ് ഇറാനെ ആക്രമിക്കാനുള്ള ട്രംപിന്റെ നീക്കം തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണെന്ന് ബെർണി സെന്റേഴ്സ് ഉൾപെടെയുള്ള ഡെമോക്രാറ്റ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
2018 മെയിൽ ബറാക് ഒബാമയുടെ നേതൃത്വത്തിൽ ലോകവൻശക്തികളും ഇറാനും തമ്മിലുണ്ടാക്കിയ ആണവ കരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ സംഘർഷം രൂക്ഷമാക്കിയത്. ഇതിനുപിന്നാലെ ഇറാനെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതും ശത്രുത വർധിപ്പിച്ചു. ഇതിനിടെ കഴിഞ്ഞ സെപ്തംബറിൽ സൗദിയിലെ അരാംകോ എണ്ണ സംസ്കരണ ശാലയ്ക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നെങ്കിലും ഇത് തെളിയിക്കാൻ അമേരിക്കക്ക് കഴിഞ്ഞിരുന്നില്ല.
അരാംകോ ആക്രമണത്തെ തുടർന്ന് യുദ്ധഭീതി നിലനിന്നിരുന്നെങ്കിലും ചില ഗൾഫ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ഇടപെട്ടതോടെ സംഘർഷത്തിൽ നേരിയ ഇളവ് വന്നിരുന്നു. പിന്നീട് ഇറാന്റെ പിന്തുണയുള്ള ഇറാഖ് പോരാളികൾ കഴിഞ്ഞയാഴ്ച കിർക്കുക്കിൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഒരു അമേരിക്കൻ കരാറുകാരൻ കൊല്ലപ്പെട്ടതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തിന് നേരെ അമേരിക്ക നടത്തിയ വ്യോമാക്രണത്തിൽ ഇറാന്റെ ഉന്നത സേനാമേധാവികൾ കൊല്ലപ്പെട്ടത് ഇറാനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയത്.
കഴിഞ്ഞ അമേരിക്കൻ തെരെഞ്ഞെടുപ്പിൽ ട്രംപിന്റെ അടുത്ത ആളുകളുടെ അറിവോടെ റഷ്യ ഇടപെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തെ സ്വാധീനിക്കാൻ ട്രംപ് ശ്രമിച്ചുവെന്നുമുള്ള ആരോപണത്തിൽ കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് ഇറാനെ പ്രകോപിപ്പിക്കാൻ ട്രംപ് തുനിഞ്ഞിറങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. ഏഴുവർഷം മുമ്പ് ഒബാമക്കെതിരെ പ്രയോഗിച്ച ഇറാൻ തുറുപ്പ് ചീട്ടിറക്കി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ ട്രംപ് നടത്തുന്നതെന്നാണ് പ്രധാന ആരോപണം. സുലൈമാനിയെയും സംഘത്തെയും വധിച്ച ഉടൻ അമേരിക്കൻ പതാക ട്വീറ്റ് ചെയ്ത ട്രംപ് ദേശീയവികാരം ഉണർത്തി രാജ്യത്തെ യുദ്ധത്തിലേക്ക് നയിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടത്തിയതെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.അതേസമയം സംഘർഷം വിനാശകരമായി മാറുകയാണെങ്കിൽ അത് ട്രംപിനുണ്ടാക്കുന്ന രാഷ്ട്രീയ ലാഭം പരിമിതമായിരിക്കുമെന്നതാണ് യാഥാർഥ്യം.
1990 ൽ സദ്ധാം ഹുസൈൻ കുവൈത്തിനെ ആക്രമിച്ചതിനെ തുടർന്നുണ്ടായ ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെതിരെ മുപ്പത്തിയഞ്ചോളം രാഷ്ട്രങ്ങളെ അണിനിരത്താൻ ജോർജ് ഡബ്ള്യു ബുഷിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് സഖ്യകക്ഷികളുടെ കൂടി പിന്തുണയോടെ യുദ്ധത്തിൽ വിജയിക്കാനും ഇറാഖ് സൈന്യത്തെ കുവൈത്തിൽ നിന്ന് പിന്തിരിപ്പിക്കാനും അമേരിക്കക്ക് ദിവസങ്ങൾക്കകം സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ 1992 ൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബുഷ് യുദ്ധത്തെ കൈകാര്യം ചെയ്തതിനേക്കാൾ മികച്ച രീതിയിൽ രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് ബിൽ ക്ലിന്റണ് കഴിഞ്ഞിരുന്നു.ആ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ക്ലിന്റണ് സുഖമായി ജയിച്ചു കയറാൻ സാഹചര്യം ഒരുക്കിയത് പ്രധാനമായും ഈ ഘടകങ്ങളാണ്.അതേസമയം,പ്രസിഡന്റ് തെരഞ്ഞെടുപ്പ് പത്തുമാസം മാത്രം അകലെ നിൽക്കെ ഇറാനുമായി ഒരു ഏറ്റുമുട്ടലുണ്ടായാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അമേരിക്കൻ സൈനികരെ ഇറാഖിൽ നിന്ന് പിൻവലിക്കണമെന്ന് ആഗ്രഹിച്ച ഒബാമ, അന്തരിച്ച സെനറ്റർ ജോൺ മക്കെയ്‌നെ പരാജയപ്പെടുത്തിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, യുഎസ് സൈനികരെ കഴിയുന്നത്ര കാലം ഇറാഖിൽ നിലനിർത്തണമെന്നായിരുന്നു ജോൺ മെക്കയ്ൻ പറഞ്ഞിരുന്നത്. സമാധാനത്തിന്റെ ദൂതനായി സ്വയം അവതരിച്ചാണ് ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആഭ്യന്തര, അന്തർദേശീയ കാര്യങ്ങളിൽ വേണ്ടത്ര പിടിപാട് ഇല്ലാതിരുന്നിട്ടും മേഖലയിലെ അമേരിക്കയുടെ സായുധ ഇടപെടലുകൾക്ക് അറുതിയുണ്ടാക്കുമെന്ന് വാഗ്ദാനം നൽകി 2016 ൽ ട്രംപ് അധികാരത്തിലെത്തി. ഇത് സമാധാനത്തെ കുറിച്ചുള്ള വലിയ പ്രതീക്ഷകൾ അമേരിക്കൻ ജനതക്ക് നൽകിയിരുന്നു.അതുകൊണ്ടു തന്നെയാണ് ഇറാനെ ആക്രമിക്കാൻ ഒബാമ പദ്ധതിയിടുന്നുവെന്ന് ആരോപിച്ചു ട്രംപ് മുമ്പ് നടത്തിയ ട്വീറ്റുകൾ ഇപ്പോൾ അദ്ദേഹത്തിനെതിരെ തന്നെ വിമർശകർ ആയുധമാക്കുന്നതും.
ജനങ്ങളുടെ ശ്രദ്ധ മുഴുവൻ ഇപ്പോൾ ഇറാനുമായുള്ള സംഘർഷത്തിൽ കേന്ദ്രീകരിക്കുകയാണ്. ഇറാനുമായുള്ള ഏറ്റുമുട്ടലിനെ കുറിച്ചുള്ള അവരുടെ മനോഭാവത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. പക്ഷെ അടുത്ത കുറച്ച് ദിവസങ്ങളിലും ആഴ്ചകളിലും എന്തുസംഭവിക്കും എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ട്രംപിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കപ്പെടുക.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഇനിയും ഒരു ഗ്രൂപ്പിലും അംഗങ്ങളല്ലാത്തവർ മാത്രം +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ വിവരം അറിയിക്കുക.