November 28, 2020
November 28, 2020
തെഹ്‌റാന്‍: ഇറാനിലെ ആണവ ശാസ്ത്രജ്ഞനായിരുന്ന മൊഹ്‌സിന്‍ ഫക്രിസാദെയുടെ വധം എന്തുകൊണ്ട് ഇറാൻ ജനതയെയും ഭരണകൂടത്തെയും ഇത്രമാത്രം പ്രകോപിതരാക്കുന്നു?
വാര്‍ത്തകളില്‍ വിശേഷിക്കപ്പെട്ടതു പോലെ ഇറാന്റെ ആണവ പദ്ധതിയുടെ ശില്‍പിയും ബുദ്ധികേന്ദ്രവുമായിരുന്നു മൊഹ്‌സിന്‍. 2015 മുതലാണ് അദ്ദേഹം ഇറാന്റെ ആണവ സ്വപ്‌നങ്ങളുടെ മുഖമായി മാറുന്നത്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐ.എ.ഇ.എ) 2015 ലെ വിലയിരുത്തലില്‍ എന്താണ് ഇറാന്റെ ആണവ പദ്ധതിയെന്നും ഇറാന്‍ അണുബോംബ് വികസിപ്പിക്കുന്നുണ്ടോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് മൊഹ്‌സിന്‍ ഫക്രിസാദെയുടെ പേര് ഉയര്‍ന്നു വന്നത്. അമാദ് എന്ന് വിളിക്കപ്പെട്ടിരുന്ന ഇറാന്റെ ആണവ പദ്ധതിക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള സൈനികമായ മാനങ്ങളെ പിന്തുണച്ച് കൊണ്ടായിരുന്നു മൊഹ്‌സിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഐ.എ.ഇ.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ആണവായുധം വികസിപ്പിക്കുന്നു എന്ന വാര്‍ത്തയെ ഇറാന്‍ നിരന്തരം നിഷേധിക്കുകയായിരുന്നു.
ഇറാന്‍ സൈന്യത്തിന്റെ ഭാഗമായ പ്രത്യേക സായുധ സൈനിക വിഭാഗമാണ് റെവല്യൂഷണറി ഗാര്‍ഡ്. ഇതിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് മൊഹ്‌സിന്‍ ഫക്രിസാദെ എന്നാണ് കരുതപ്പെടുന്നത്. ഐ.എ.ഇ.എയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഏക ഇറാനിയാണ് ഫക്രിസാദെ. ഇറാന്‍ നിയമവിരുദ്ധമായി ആണവായുധ ഗവേഷണം നടത്തയോ എന്നറിയാനായുള്ള അന്വേഷണത്തിന്റെ ഭാഗമായി മൊഹ്‌സിന്‍ ഫക്രിസാദെയുമായി കൂടിക്കാഴ്ച നടത്താന്‍ ഐ.എ.ഇ.എ ദീര്‍ഘകാലമായി പദ്ധതിയിട്ടിരുന്നു.
എന്നാല്‍ ഈ അഭ്യര്‍ത്ഥനയ്ക്ക് ഇറാന്‍ ചെവി കൊടുത്തിരുന്നില്ല. അദ്ദേഹം ആണവ പദ്ധതിയില്‍ പങ്കാളിയല്ലാത്ത സൈനികോദ്യാഗസ്ഥന്‍ ആണെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. ആണവ പദ്ധതികളുടെയോ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളുടെയോ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തിയെന്ന നിലയില്‍ ഇറാനെ കുറിച്ചുള്ള 2007 ലെ ഐക്യരാഷ്ട്രസഭ പ്രമേയത്തിലും മൊഹ്‌സിന്‍ ഫക്രിസാദെയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു.
ഇറാനില്‍ നിന്ന് നാടുകടത്തപ്പെട്ട പ്രതിപക്ഷ സംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ (എന്‍.സി.ആര്‍.ഐ) 2011 മെയ് മാസത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഫക്രിസാദെയുടെ ചിത്രം ഉണ്ടായിരുന്നു. ഇരുണ്ട തലമുടിയും കുറ്റിത്താടിയുമുള്ള ഫക്രിസാദെയുടെ ചിത്രമായിരുന്നു ഇത്. എന്നാല്‍ ചിത്രം അദ്ദേഹത്തിന്റെത് തന്നെയായിരുന്നോ എന്ന് സ്വതന്ത്രമായി പരിശോധിച്ച് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വിശുദ്ധ നഗരമായ ഖോമില്‍ (Qom) 1958 ലാണ് ഫക്രിസാദെ ജനിച്ചത് എന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്റെ ഉപ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ച മൊഹ്‌സിന്‍ ഫക്രിസാദെ റെവല്യൂഷണറി ഗാര്‍ഡില്‍ ബ്രിഗേഡിയര്‍ ജനറലുമായിരുന്നുവെന്ന് എന്‍.സി.ആര്‍.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനിലെ ഇമാം ഹുസൈന്‍ സര്‍വ്വകലാശാലയില്‍ നിന്ന് ന്യൂക്ലിയാര്‍ എഞ്ചിനീയറിങ്ങില്‍ ഡോക്ടറേറ്റ് നേടിയ ആളാണ് ഫക്രിസാദെ എന്നും അവിടെ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു അദ്ദേഹമെന്നും എന്‍.സി.ആര്‍.ഐ പറയുന്നു.
അടുത്തവര്‍ഷം ജനുവരി 20 ന് കാലാവധി അവസാനിക്കുന്നതിനു മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങളെ ആക്രമിക്കുമോ എന്ന ആശങ്കയ്ക്കിടെയാണ് മൊഹ്‌സിന്‍ ഫക്രിസാദെയുടെ കൊലപാതകം എന്നത് ഇറാന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു 2018 ലെ പ്രസംഗത്തില്‍ ഫക്രിസാദെയുടെ പേര് പ്രത്യേകം പരാമര്‍ശിച്ചിരുന്നു. ഇറാനില്‍ നിന്ന് മോഷ്ടിച്ചെടുത്തുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ട ഇറാന്റെ ആണവ പദ്ധതികളെ കുറിച്ചുള്ള രേഖകള്‍ വിശദീകരിച്ചു കൊണ്ടുള്ള പ്രസംഗത്തിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഫക്രിസാദെയുടെ പേര് പരാമര്‍ശിച്ചത്.
'ഫക്രിസാദെ. ഈ പേര് ഓര്‍ക്കുക.' എന്നായിരുന്നു നെതന്യാഹു പ്രസംഗത്തില്‍ പറഞ്ഞത്.
സൈനിക ആണവ പദ്ധതികള്‍ അവസാനിപ്പിച്ചുവെന്ന് ഇറാന്‍ അവകാശപ്പെട്ട ശേഷവും ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ 'പ്രത്യേക പദ്ധതികളില്‍' ഫക്രിസാദെ പ്രവര്‍ത്തിച്ചിരുന്നതായും നെതന്യാഹു ഇതേ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഫക്രിസാദെ കൊല്ലപ്പെട്ടതോടെ ഗള്‍ഫ് മേഖല വീണ്ടും ആശങ്കയിലായിരിക്കുകയാണ്. മൊഹ്‌സിന്‍ സഞ്ചരിച്ച കാറിനു നേരെ ബോംബെറിഞ്ഞാണ് തീവ്രവാദികള്‍ അദ്ദേഹത്തെ വധിച്ചത്. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നും ശക്തമായ തിരിച്ചടി ഉണ്ടാവുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൊഹ്‌സിന്‍ ഫക്രിസാദെ ആരായിരുന്നു
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.