January 15, 2021
January 15, 2021
ന്യൂഡല്‍ഹി: പ്രമുഖ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പിനെതിരെ ഇന്ത്യയില്‍ ഹര്‍ജി. വാട്ട്‌സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയ സ്വകാര്യതാ നയത്തിനെതിരെയാണ് അഭിഭാഷകനായ ചൈതന്യ രോഹില്ല ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം വ്യക്തികളുടെ സുരക്ഷയ്ക്കും രാജ്യസുരക്ഷയ്ക്കും എതിരാണെന്ന് പരാതിയില്‍ പറയുന്നു. വ്യക്തികളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ വാട്ട്‌സ്ആപ്പിന് പൂര്‍ണ്ണമായി ഇടപെടാന്‍ സാധിക്കുന്നതാണ് പുതിയ നയമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇക്കാരണങ്ങളാല്‍ പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതില്‍ നിന്ന് വാട്ട്‌സ്ആപ്പിനെ തടയണമെന്നും മൗലികാവകാശങ്ങള്‍ക്ക് തടസമാകാത്ത രീതിയില്‍ നയം ഉണ്ടാക്കാന്‍ കോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ജനുവരി നാലിനാണ് വാട്ട്‌സ്ആപ്പ് പുതിയ സ്വകാര്യതാ നയം അവതരിപ്പിച്ചത്. ഇത് അ്ഗീകരിക്കാത്തവര്‍ക്ക് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല എന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഉപഭോക്താക്കളുടെ ലൊക്കേഷന്‍, ഫോണ്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയുമായി പങ്കുവയ്ക്കുമെന്നാണ് പുതിയ സ്വകാര്യതാ നയത്തിലെ പ്രധാന വ്യവസ്ഥ. ഇന്ത്യയില്‍ 40 കോടിയിലേറെ ഉപഭോക്താക്കളാണ് വാട്ട്‌സ്ആപ്പിന് ഉള്ളത്.
നേരത്തേ തുര്‍ക്കി വാട്ട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പുതിയ സ്വകാര്യതാ നയത്തിനെതിരെ വന്‍ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ച് സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന സിഗ്നല്‍, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറാനുള്ള ക്യാമ്പെയിനും സൈബര്‍ ലോകത്ത് സജീവമാണ്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.