April 24, 2021
April 24, 2021
ന്യൂഡെല്‍ഹി: വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ ശ്വാസ തടസം നേരിട്ടാല്‍ ചെയ്യേണ്ടത് എന്തെന്ന് വിശദീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കമിഴ്ന്ന് കിടക്കല്‍ പരിശീലിക്കണമെന്നും എന്നാല്‍ എങ്ങിനെ കിടക്കണമെന്നും ഇത് ശരീരത്തിലേക്കുള്ള ഓക്‌സിജന്‍ സഞ്ചാരം വര്‍ധിപ്പിക്കുന്നത് എപ്രകാരമാണെന്നും സമൂഹ മാധ്യമങ്ങളില്‍ ആരോഗ്യ മന്ത്രാലയം പങ്കുവെച്ചു.
പ്രോണിങ് / കിടക്കേണ്ട വിധം :
അണുബാധയുടെ ലക്ഷണങ്ങളിലൊന്നായ ശ്വസനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ രോഗി കട്ടിലില്‍ കമിഴ്ന്ന് കിടക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. മുഖം തലയണയോട് ചേര്‍ത്തുവെച്ച് കമിഴ്ന്ന് കിടക്കുന്നതിനെയാണ് പ്രോണിങ് എന്ന് പറയുന്നു. ഇത് സുഖകരമായ വിശ്രമം നല്‍കാനും ഓക്‌സിജനേഷന്‍ മെച്ചപ്പെടുത്താനുമുള്ള വൈദ്യശാസ്ത്രപരമായി അംഗീകരിക്കപ്പെട്ട കാര്യമാണെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഓക്‌സിജന്റെ അളവ് 94 ല്‍ നിന്നും താഴെ പോവുകയാണെങ്കില്‍, വീട്ടുനിരീക്ഷണത്തിലുള്ള രോഗി വയര്‍ കിടക്കയോട് ചേര്‍ത്തുവെച്ച് കിടക്കണം. അത് വായുസഞ്ചാരം വര്‍ധിപ്പിക്കും.
പ്രോണിങ്ങിന് എന്തൊക്കെ വേണം
നാല് മുതല്‍ അഞ്ച് തലയണകള്‍ വരെ എടുക്കാം. കമിഴ്ന്ന് കിടക്കുമ്ബോള്‍ ഒന്ന് കഴുത്തിന് താഴെയായി വെക്കുക. ഒന്നോ രണ്ടോ എണ്ണം തുടകളുടെ മുകളിലൂടെ നെഞ്ചിന് താഴെയായി വരുന്ന രീതിയില്‍ വെക്കുക. രണ്ട് തലയണകള്‍ കണങ്കാലുകള്‍ക്ക് താഴെയായും വെക്കാം. ഇതോടൊപ്പം ഓരോ 30 മിനിറ്റ് കഴിയുന്തോറും കിടത്തത്തിന്റെ പൊസിഷന്‍ മാറ്റിക്കൊണ്ടിരിക്കണം. കമിഴ്ന്ന് കിടന്ന് അരമണിക്കൂര്‍ കഴിഞ്ഞാല്‍, ഇരു വശങ്ങളിലേക്കും ചെരിഞ്ഞ് അരമണിക്കൂര്‍ കിടക്കണം. വീണ്ടും കമിഴ്ന്ന് കിടക്കുന്നതിന് മുമ്ബായി കുറച്ച് നേരം ഇരിക്കണം.
ഇവര്‍ കമിഴ്ന്ന് കിടക്കാന്‍ പാടില്ല
ഗര്‍ഭിണികള്‍, ഗുരുതര ഹൃദയ രോഗമുള്ളവര്‍, ഡീപ് വെനസ് ത്രോംബോസിസ് ഉള്ളവര്‍, നട്ടെല്ലിന് അസുഖമുള്ളവര്‍, എല്ലുകള്‍ക്ക് പൊട്ടലുള്ളവര്‍.
ഇക്കാര്യവും ശ്രദ്ധിക്കുക
ഭക്ഷണം കഴിച്ചാല്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് കമിഴ്ന്ന് കിടക്കാന്‍ പാടുള്ളതല്ല. അങ്ങനെ കിടക്കാന്‍ കഴിയും എന്ന് തോന്നുമ്ബോള്‍ മാത്രം അത് ചെയ്യുക. ഒരാള്‍ക്ക് ഒന്നിലധികം തവണകളിലായി ദിവസം 16 മണിക്കൂറുകള്‍ വരെ കമിഴ്ന്ന് കിടക്കാം. എന്നാല്‍ കമിഴ്ന്ന് കിടക്കുമ്ബോള്‍ എന്തെങ്കിലും ശാരീരിക സമ്മര്‍ദങ്ങളോ പരിക്കുകളോ ഉണ്ടോ എന്ന് നിരീക്ഷിക്കേണ്ടിരിക്കുന്നു.
രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ അതീവ സമ്മര്‍ദത്തിലാണ്. ആശുപത്രിയിലേക്ക് പോകേണ്ട ആവശ്യമുണ്ടോ എന്ന് സ്വയം മനസിലാക്കാന്‍ ഡോക്ടര്‍മാര്‍ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കാന്‍ നിര്‍ദേശിക്കുകയാണ്.
ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക