June 09, 2021
June 09, 2021
ദോഹ: ഒമാനില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് സ്വാന്തനമായി തൊഴില്‍ വകുപ്പ്. തൊഴിലാളികളുടെ വേതനക്കാര്യത്തിലാണ് സര്‍ക്കാര്‍ സഹായം നല്‍കുന്ന പദ്ധതി നടപ്പാക്കുന്നത്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ ഇടപെടല്‍. തൊഴില്‍ മന്ത്രാലയം പുറത്തിറക്കുന്ന പുതിയ പദ്ധതി പ്രകാരം തുടക്കക്കാരായ തൊഴിലാളികളുടെ ശമ്പളത്തില്‍ 200 ഒമാനി റിയാല്‍ മന്ത്രാലയത്തിന്റെ വകയായി നല്‍കും. രണ്ടു വര്‍ഷത്തിനുള്ളില്‍ 15,000 ജോലി സാധ്യതകളും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാനായി ഇന്നലെ മുതല്‍ മന്ത്രാലയം അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. ജൂലൈ എട്ടു വരേ രാജ്യത്തെ സ്വകാര്യ സംരംഭര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. ഒമാൻ ഒബ്സർവർ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തൊഴില്‍ മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം അപേക്ഷകള്‍ പരിശോധിച്ച് കമ്പനികളുമായി കരാറിലെത്തും. തൊഴില്‍ കരാറുകള്‍ തുടക്കത്തില്‍ തന്നെ മന്ത്രാലയവുമായി ബന്ധപ്പെടുത്തി ആധികാരികമാക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. നാലു വര്‍ഷക്കാലമാണ് പദ്ധതിയുടെ കാലാവധി. പുതിയ തൊഴിലന്വേഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. തൊഴിലാളികളുടെ വിദ്യാഭ്യാസ നിലവാരത്തിനനുസരിച്ചാണ് പദ്ധതിയുടെ സഹായത്തിന്റെ തോത് തീരുമാനിക്കുക.യൂനിവേഴ്‌സിറ്റി, കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നവര്‍ പദ്ധതിയില്‍ പെടില്ല.