September 14, 2019
September 14, 2019
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നേഴ്സുമാരും, എഞ്ചിനീയര്‍മാരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് എത്രയുംവേഗം പരിഹാരം കാണുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
ഇക്കാര്യം കുവൈത്ത് സര്‍ക്കാരുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. അംഗീകൃത ഏജന്‍സി വഴി മാത്രമേ ഗാര്‍ഹിക ജോലിക്കായി കുവൈത്തില്‍ വരാന്‍ പാടുള്ളൂ. നിലവില്‍ വ്യാജ വിസയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.
വിദേശത്തു ജോലി ചെയ്യുന്ന എല്ലാ ആളുകളുടെയും മക്കള്‍ക്ക് നാട്ടില്‍ പഠിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ മാനവ വിഭവശേഷി വകുപ്പിനോടാവശ്യപ്പെടുമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേർത്തു.വിവിധ മലയാളി സംഘടനാ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അതെസമയം, മലയാളിയായ കേന്ദ്രമന്ത്രിക്കായി എംബസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മലയാളികളായ മാധ്യമ പ്രവര്‍ത്തകരും ലോക കേരള സഭാംഗങ്ങളും ഉള്‍പ്പെടെ നിരവധി പ്രമുഖരെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്തിയത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട് . എന്‍.ബി.ടി.സി കമ്പനിയുടെ ലേബര്‍ ക്യാമ്പിലും മന്ത്രി സന്ദര്‍ശനം നടത്തി.