September 21, 2020
September 21, 2020
ദോഹ: ഖത്തറിന് നാറ്റോ സഖ്യസേനയുടെ പ്രധാന സുഹൃത് രാഷ്ട്രമെന്ന പദവി ലഭിച്ചേക്കും.ഇതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണെന്ന് അമേരിക്കന്‍ ഡെപ്യൂട്ടി അസി. സ്റ്റേറ്റ് സെക്രട്ടറി തിമോത്തി ലാന്‍ഡര്‍കിങ് അറിയിച്ചു. വാഷിങ്ടണുമായുള്ള പ്രതിരോധ വാണിജ്യം, സുരക്ഷാ സഹകരണമടക്കമുള്ള പ്രധാന ആനുകൂല്യങ്ങള്‍ ഇതുവഴി ഖത്തറിന് ലഭിക്കും.
അല്‍ ഉദൈദ് വ്യോമതാവളം നാറ്റോ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തറുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. സമീപ ഭാവിയില്‍തന്നെ നാറ്റോയുടെ പ്രധാന സുഹൃത് രാഷ്ട്രമെന്ന പദവിയില്‍ ഖത്തറെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ലാന്‍ഡര്‍കിങ് വ്യക്തമാക്കി.
അമേരിക്കന്‍ സൈനിക സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക കടമ്പകൾ മറികടക്കാന്‍ മേജര്‍ നോണ്‍- നാറ്റോ അലൈ (എം.എന്‍.എന്‍.എ) പദവിയിലൂടെ സാധിക്കും. നിലവില്‍ 17 രാജ്യങ്ങളാണ് നാറ്റോയുടെ എം.എന്‍.എന്‍.എ പദവിയിലുള്ളത്.
2004ല്‍ ഒപ്പുവെച്ച ഇസ്തംബൂള്‍ കരാറിന്റെ ഭാഗമായാണ് ഖത്തറും നാറ്റോയും തമ്മില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സുരക്ഷ സഹകരണം ആരംഭിക്കുന്നത്.2018ല്‍ ഖത്തറും നാറ്റോയും തമ്മില്‍ പ്രതിരോധ, സൈനിക സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച കരാറിലും ഒപ്പുവെച്ചിരുന്നു.
1949 ഏപ്രിൽ 4-ന് നിലവിൽവന്ന വടക്കൻ അറ്റ്ലാന്റിക് ഉടമ്പടി പ്രകാരം പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈനിക സഖ്യമാണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ എന്ന നാറ്റോ. ബെൽജിയത്തിലെ ബ്രസൽസിലാണ് ആസ്ഥാനം. ബാഹ്യ ശക്തികളിൽ നിന്നുള്ള ആക്രമണമുണ്ടായാൽ അംഗരാഷ്ട്രങ്ങൾ ഒരുമിച്ച് നിന്ന് അതിനെ പ്രതിരോധിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 12 രാഷ്ട്രങ്ങൾ ചേർന്ന ആരംഭിച്ച ഈ സഖ്യത്തിൽ ഇപ്പോൾ 28 അംഗരാഷ്ട്രങ്ങളുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആ പ് നമ്പറിലേക്ക് സന്ദേശമയക്കുക