April 29, 2021
April 29, 2021
വാഷിങ്ടണ്‍: കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ അമേരിക്ക പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി . ഇന്ത്യയില്‍ ആരോഗ്യ സംവിധാനങ്ങള്‍ പരിമിതമാണെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്‌സ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ കൊവിഡ് കാരണം വൈദ്യസഹായം ലഭിക്കുന്നത് പരിമിതമാണ്. ഇന്ത്യ വിടാന്‍ ആഗ്രഹിക്കുന്ന യുഎസ് പൗരര്‍ ഇപ്പോള്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പടുത്തണം. യുഎസിലേക്ക് നേരിട്ടും പാരിസ് വഴിയുമുള്ള വിമാനങ്ങള്‍ നിലവില്‍ ലഭ്യമാണെന്നും ട്വീറ്റില്‍ പറയുന്നു.
ഒരാഴ്ചയിലേറെയായി ഇന്ത്യയില്‍ പ്രതിദിനം മൂന്നരലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായതോടെ ഇറ്റലി, ആസ്ട്രേലിയ, ജര്‍മനി തുടങ്ങിയ നിരവധി രാജ്യങ്ങള്‍ വിമാനസര്‍വിസുകള്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ആസ്ട്രേലിയ വിമാനം റദ്ദാക്കുന്നതിനൊപ്പം ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു.
അതേസമയം, കൊവിഡ് വ്യാപം അതിശക്തമായി തുടരുന്ന ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3,79,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3645 പേര്‍ മരിച്ചു.ഇതിനിടെ,കോവിഡ് പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ ഊർജിതമാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക