March 04, 2021
March 04, 2021
ദോഹ: അഫ്ഗാനിസ്ഥാനിലെ യു.എസ്സിന്റെ പ്രത്യേക പ്രതിനിധി സല്‍മൈ ഖലീല്‍സാദ് ദോഹയിലെത്തിയതായി റിപ്പോര്‍ട്ട്. അഫ്ഗാന്‍ സമാധാന ചര്‍ച്ചകളുടെ നിര്‍ണ്ണായകമായ സമയത്ത് കലാപകാരികളായ താലിബാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താന്‍ അദ്ദേഹം ഒരുങ്ങുന്നതായും ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.
സമാധാന പ്രക്രിയയ്ക്കുള്ള പദ്ധതികള്‍ അവലോകനം ചെയ്യുകയാണെന്ന് നേരത്തേ ബെയ്ഡന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് താലിബാനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് യു.എസ് പ്രതിനിധി ദോഹയിലെത്തുന്നത്.
യു.എസ്സിന്റെ മധ്യസ്ഥതയില്‍ താലിബാനും അഫ്ഗാന്‍ സര്‍ക്കാറും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്ന ദോഹയില്‍ സല്‍മൈ ഖലീല്‍സാദ് ബുധനാഴ്ച വൈകീട്ടാണ് വിമാനമിറങ്ങിയത്. സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട രണ്ട് ഉന്നത വ്യക്തികള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഖലീല്‍സാദിന്റെ സംഘത്തിന്റെ വക്താവിനോട് ഇതുമായി ബന്ധപ്പെട്ട പ്രതികരണം ആരാഞ്ഞെങ്കിലും വക്താവ് പ്രതികരിക്കാന്‍ തയ്യാറായില്ല.
കാബൂളിലെ രാഷ്ട്രീയ നേതാക്കളുമായി നടത്തിയ മൂന്ന് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഖലീല്‍സാദ് ദോഹയിലെത്തുന്നത്.
'സമാധാന പ്രക്രിയ മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള വിവിധ ഓപ്ഷനുകള്‍ / ബദലുകള്‍ ഞാന്‍ കാബൂളില്‍ ചര്‍ച്ച ചെയ്തു.' -സല്‍മൈ ഖലീല്‍സാദ് വ്യാഴാഴ്ച ട്വിറ്ററില്‍ കുറിച്ചു.
മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2020 ഫെബ്രുവരിയില്‍ അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന കരാര്‍ താലിബാനുമായി ഒപ്പുവച്ചിരുന്നു. 2021 മെയ് മാസത്തോടെ എല്ലാ യു.എസിന്റെ എല്ലാ സൈനികരും അഫ്ഗാന്‍ വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് അക്രമങ്ങള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധം വിഛേദിക്കണമെന്നത് ഉള്‍പ്പെടെയുള്ള സമാധാന ചര്‍ച്ചയിലെ ചില നിബന്ധനകള്‍ താലിബാന്‍ അംഗീകരിച്ചില്ലെന്ന് നാറ്റോ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലവില്‍ സമാധാന പ്രക്രിയ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. 2020 സെപ്റ്റംബറില്‍ ചര്‍ച്ചകള്‍ ആരംഭിച്ച ശേഷവും ചര്‍ച്ചയിലെ അജണ്ടകള്‍ എന്തായിരിക്കണമെന്ന് ഇരുപക്ഷവും ഇപ്പോഴും സംസാരിക്കുന്നുണ്ടെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥരും അഫ്ഗാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഭിപ്രായപ്പെടുന്നത്.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.