September 15, 2020
September 15, 2020
ദോഹ : അഫ്ഗാൻ സമാധാന ദൗത്യത്തിന് നേതൃത്വം നൽകുന്ന അമേരിക്കൻ പ്രതിനിധി സൽമായ് ഖലീൽസാദ് ഇന്ന് ഇന്ത്യ സന്ദർശിക്കും.ദോഹയിൽ നടന്ന താലിബാൻ-അഫ്ഗാൻ സമാധാന ചർച്ചയിൽ ഇന്ത്യക്കുള്ള ആശങ്ക പരിഹരിക്കാൻ ലക്ഷ്യമാക്കിയാണ് ഖലീൽ സാദ് ഇന്ത്യയിലെത്തുന്നത്.ചർച്ചയ്ക്ക് മുന്നോടിയായി കഴിഞ്ഞ മെയിൽ ഇന്ത്യ സന്ദർശിച്ച അദ്ദേഹം വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ദിവസം ദോഹയുടെ മധ്യസ്ഥയിൽ നടന്ന സമാധാന ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ പാക്കിസ്ഥാൻ,അഫ്ഗാൻ,ഇറാൻ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള ജോയിൻ സെക്രട്ടറി ജെ.പി സിങ് പങ്കെടുത്തിരുന്നു.ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വെർച്വലായാണ് ചർച്ചയിൽ പങ്കെടുത്തത്.അഫ്ഗാനിലെ സമാധാന പ്രക്രിയ അഫ്ഗാൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലും അധികാരത്തിലുമുള്ളതായിരിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് എസ്.ജയശങ്കർ അഭിപ്രായപ്പെട്ടിരുന്നു.
അഫ്ഗാൻ സമാധാന ഉടമ്പടിയുടെ ഭാഗമായി അഫ്‌ഗാനിൽ താലിബാന് ഏതെങ്കിലും തരത്തിലുള്ള മേധാവിത്തം ലഭിക്കുന്നതിൽ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ട്.ഇന്ത്യ തീവ്രവാദ സംഘടനയായി കണക്കാക്കുന്ന താലിബാനിൽ പാക്കിസ്ഥാനുള്ള സ്വാധീനമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.കഴിഞ്ഞ വർഷം മാർച്ചിൽ കാബൂളിൽ ഖലീൽസാദുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.ഇന്ത്യാ വിരുദ്ധ ഗ്രൂപ്പുകളെ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയത്.എന്നാൽ,അഫ്ഗാൻ പരിധിയിലുള്ള പ്രദേശങ്ങളിൽ ഒരു തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളും നടത്തില്ലെന്ന താലിബാന്റെ ഉറപ്പ് കൂടി ഉൾക്കൊള്ളുന്നതാണ് കരാർ എന്നായിരുന്നു ഖലീൽ സാദിന്റെ മറുപടി.
അതേസമയം,അഫ്ഗാനിൽ താലിബാനെ അധികാരത്തിലെത്തിച്ച്, പിൻസീറ്റ് ഡ്രൈവിംഗ് നടത്താനാണ് പാകിസ്ഥാന്റെ ശ്രമമെന്ന ആശങ്ക ഇന്ത്യക്ക് ഇപ്പോഴുമുണ്ട്.ഈ സാഹചര്യത്തിലാണ് ഉന്നത പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഖലീൽ സാദ് ഇന്ത്യ സന്ദർശിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക