December 14, 2020
December 14, 2020
ഖാര്‍ത്തൂം, സുഡാന്‍: തീവ്രവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാനെ ഒഴിവാക്കിയതായി അമേരിക്ക. തീരുമാനം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നതായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ കഴിഞ്ഞ വര്‍ഷം പുറത്താക്കിയതിനു ശേഷം സുഡാന്‍ നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തേജനം നല്‍കുന്നതാകും അമേരിക്കയുടെ തീരുമാനമെന്നാണ് വിലയിരുത്തല്‍.
ഇസ്രയേലും സുഡാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അദ്ദേഹം സുഡാനെ തീവ്രവാദ പട്ടികയില്‍ നിന്ന് നീക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം സുഡാനെ തീവ്രവാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന കാര്യം അമേരിക്കന്‍ കോണ്‍ഗ്രസ് 45 ദിവസ കാലയളവില്‍ അവലോകനം ചെയ്തു.
സുഡാനിലെ സിവിലിയന്‍ സര്‍ക്കാറിന്റെ പരിശ്രമങ്ങളാണ് ഈ നേട്ടം സാധ്യമാക്കിയത് എന്ന് മൈക്ക് പോംപിയോ പ്രസ്താവനയില്‍ പറഞ്ഞു. വലിയ സഹകരണത്തിലേക്കുള്ള ഉഭയകക്ഷി ബന്ധത്തിനു വേണ്ടിയുള്ള അടിസ്ഥാനപരമായ മാറ്റത്തെ ഈ നീക്കം പ്രതിനിധീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also Read: പ്രതിരോധ വാക്സിൻ ലഭ്യമായാലും മുൻകരുതൽ തുടരണമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം
തീവ്രവാദ പട്ടികയില്‍ നിന്ന് ഔദ്യോഗികായി സുഡാനെ നീക്കം ചെയ്യുന്നതായി നേരത്തേ സുഡാനിലെ യു.എസ് എംബസി പ്രഖ്യാപിച്ചിരുന്നു.
പുറത്താക്കപ്പെട്ട മുന്‍ ഭരണകൂടത്തിന്റെ പെരുമാറ്റം കാരണമുണ്ടായ ആഗോളതലത്തിലുള്ള ഉപരോധത്തില്‍ നിന്ന് തങ്ങള്‍ സ്വതന്ത്രരായി എന്നായിരുന്നു സുഡാന്‍ പ്രധാനമന്ത്രി അബ്ദുള്ള ഹാംഡോക്കിന്റെ പ്രതികരണം.
'ഈ നേട്ടം സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും ഔദ്യോഗിക ചാനലുകളിലൂടെയുള്ള നിക്ഷേപങ്ങളുമെല്ലാം ആകര്‍ഷിക്കും. യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കൂടാതെ ഇത് ശുഭകരമായ മറ്റ് പലതും സംഭാവന ചെയ്യും.' -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ബഷീര്‍ ഭരണകൂടം തീവ്രവാദ സംഘങ്ങള്‍ക്ക് അഭയം നല്‍കുന്നുവെന്ന് ആരോപിച്ച് 1993 ലാണ് അമേരിക്ക സുഡാനെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആഗോള ബാങ്കിങ് സംവിധാനത്തില്‍ നിന്നും സാമ്പത്തിക സഹായത്തില്‍ നിന്നും നിക്ഷേപത്തില്‍ നിന്നുമെല്ലാം സുഡാന്‍ മാറ്റി നിര്‍ത്തപ്പെട്ടു.
തീവ്രവാദ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുന്നത് അന്താരാഷ്ട്ര വായ്പ നല്‍കുന്നവരില്‍ നിന്ന് ധനസഹായം തേടാനും 6000 കോടി ഡോളറിന്റെ വിദേശ കടത്തില്‍ നിന്ന് മുക്തി നേടാനും കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ അടിസ്ഥാന സൗകര്യ, ആരോഗ്യ, ഊര്‍ജ്ജ, ഗതാഗത, വിദ്യാഭ്യാസ മേഖലകളില്‍ ആവശ്യമായ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ലഭിക്കുമെന്നും സുഡാന്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.