January 08, 2020
January 08, 2020
വാഷിങ്ടണ്‍: ഇറാനെതിരെ തുടര്‍ ആക്രമണത്തിന് തത്കാലം ഇല്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാഖിലെ അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു അമേരിക്കക്കാരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, യു.എസ് സൈന്യം എന്തിനും തയാറാണെന്നും ട്രംപ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ വക്കോളമെത്തിയ സംഘര്‍ഷത്തിന് അയവുവരുത്തുന്നതാണ് ട്രംപിന്‍റെ പ്രസ്താവന.
'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാന്‍. താന്‍ പ്രസിഡന്‍റായിരിക്കുന്ന കാലത്തോളം ആണവ ശക്തിയാകാന്‍ ഇറാനെ അനുവദിക്കില്ല. ഇറാനെതിരായ ഉപരോധം തുടരും. റഷ്യയും ചൈനയും ബ്രിട്ടനും ഇറാനുമായുള്ള കരാറുകള്‍ അവസാനിപ്പിക്കണം. രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ ആക്രമണം മുന്‍കൂട്ടി അറിഞ്ഞിരുന്നു. മുന്‍കരുതലെടുക്കാന്‍ സാധിച്ചതിനാലാണ് നാശനഷ്ടം ഇല്ലാതായത്. ഇറാഖിലുള്ള പുരുഷ വനിതാ സൈനികരെ ഒന്നടങ്കം അഭിനന്ദിക്കുന്നു. ഗ്രേറ്റ് അമേരിക്കന്‍ ഫോഴ്സ് എന്തിനും സന്നദ്ധരാണ്. ഇറാന് ഒരിക്കലും ഒരു ആണവായുധം കൈവശമുണ്ടാകാന്‍ അനുവദിക്കില്ല. തീവ്രവാദത്തിന്‍റെ സ്പോണ്‍സറാണ് ഇറാന്‍. സുലൈമാനി തീവ്രവാദി പരിശീലിപ്പിച്ചിരുന്ന ഒരാളാണ്.'- ട്രംപ് പറഞ്ഞു.
അമേരിക്കയുടെ രണ്ട് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടതായാണ് ഇറാന്‍ അവകാശപ്പെട്ടത്. എന്നാൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെന്നും ഇക്കാര്യം അമേരിക്കയെ അറിയിച്ചിരുന്നുവെന്നും ഇറാഖ് വ്യക്തമാക്കിയിരുന്നു.
ഇറാൻ തീവ്രവാദത്തിന്റെ സ്പോൺസറാണ്. ആണവക്കരാറിൽ ഒപ്പുവെച്ച ബ്രിട്ടൻ,ജർമനി,ഫ്രാൻസ് ഉൾപെടെയുള്ള രാജ്യങ്ങൾ കാര്യങ്ങൾ മനസിലാക്കണം. കഴിഞ്ഞ ഭരണകൂടത്തിന് പറ്റിയ തെറ്റാണ് ആണവ കരാറെന്നും ട്രംപ് കൂട്ടിച്ചേർത്തു.അതേസമയം,ഗൾഫ് രാജ്യങ്ങളുടെ ശക്തമായ ഇടപെടലാണ് മേഖലയിൽ നിന്നും യുദ്ധഭീതി ഒഴിവാകുന്ന തരത്തിൽ ട്രംപ് ഇത്തരമൊരു നിലപാടെടുക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.