September 10, 2019
September 10, 2019
കാബൂൾ : അഫ്ഗാനിസ്താനില്‍ അമേരിക്കന്‍ സൈന്യത്തിനെതിരായ പോരാട്ടം തുടരുമെന്ന് താലിബാന്‍ അറിയിച്ചു.സമാധാന ചര്‍ച്ച നിര്‍ജീവമായതായുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോടുള്ള പ്രതികരണമായാണ് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇരുവിഭാഗങ്ങളില്‍നിന്നുമുള്ള ഉന്നതതല സംഘം നേതൃത്വം നല്‍കിയ സമാധാന ചര്‍ച്ചയില്‍ നിന്നു പിന്മാറിയതിന് അമേരിക്ക ഖേദിക്കുമെന്ന് സബീഹുല്ല മുന്നറിയിപ്പ് നല്‍കി. അഫ്ഗാനില്‍ അധിനിവേശം അവസാനിപ്പിക്കാന്‍ രണ്ടു മാര്‍ഗങ്ങളാണ് താലിബാനു മുന്നിലുള്ളത്. ഒന്നാമത്തേത് യുദ്ധവും പോരാട്ടവുമാണ്. രണ്ടാമത്തെ വഴിയായിരുന്നു ചര്‍ച്ചയും അനുരഞ്ജനവും. ചര്‍ച്ചകള്‍ നിര്‍ത്താനാണ് ട്രംപിന്റെ തീരുമാനമെങ്കില്‍ ഞങ്ങള്‍ ഒന്നാമത്തെ മാര്‍ഗം തിരഞ്ഞെടുക്കുമെന്നും അധികം വൈകാതെ അവര്‍ക്കു ഖേദിക്കേണ്ടിയും വരുമെന്നും സബീഹുല്ല അല്‍ജസീറ ചാനലിനോട് പറഞ്ഞു.
അതേസമയം, സമാധാനശ്രമങ്ങള്‍ക്ക് ആഹ്വാനവുമായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തില്‍ താലിബാന്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.