December 24, 2019
December 24, 2019
ഇസ്താംബൂൾ : മുതിർന്ന സൗദി പത്രപ്രവർത്തകൻ ജമാൽ കശോഗിയുടെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന സൗദി കോടതി വിധിക്കെതിരെ ആഗോളതലത്തിൽ പ്രതിഷേധം ശക്തമാവുന്നു. അഞ്ചുപേർക്ക് വധശിക്ഷയും മൂന്നു പേർക്ക് 24 വർഷം തടവുശിക്ഷയും വിധിച്ചു കൊണ്ടുള്ള സൗദി പ്രോസിക്യൂഷന്റെ വിധി ലോകത്തിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും തുർക്കിയും
ആരോപിക്കുന്നത്. വിധി പുറത്തുവന്നെങ്കിലും ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെയാണ് കോടതിവിധി പുറത്തുവിട്ടത്.
കുറ്റം ആരോപിക്കപ്പെട്ട 31 പേർക്കെതിരെ നടത്തിയ അന്വേഷണത്തിൽ 11 പേരെയാണ് സൗദി പ്രോസിക്യൂഷൻ പ്രതിപ്പട്ടികയിൽ ഉൾപെടുത്തിയത്. എന്നാൽ കൊലപാതകം ആസൂത്രണം ചെയ്ത സൗദി റോയൽ കോർട്ട് ഉപദേശകൻ സഊദ് അൽ കഹ്താനിയെ കുറ്റക്കാരനല്ലെന്ന് കണ്ടു കോടതി വിട്ടയച്ചിരുന്നു. ഇന്റലിജന്‍സ് ഉപമേധാവി അഹമ്മദ് അല്‍ അസീരിയാണ് കേസില്‍ കുടങ്ങാതെ രക്ഷപ്പെട്ട മറ്റൊരു പ്രധാനി. കൊലയാളികള്‍ സൗദി കോണ്‍സലേറ്റിലേക്ക് കടക്കും മുമ്പ് അവരുമായി ഖഹ്താനി സംസാരിച്ചിരുന്നതായും അല്‍ അസീരിയുമായി ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികളുടെ പേരുകള്‍ കോടതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും യുഎന്‍ അന്വേഷണത്തില്‍ 11 പ്രതികളുടെയും പേര് വ്യക്തമാക്കിയിരുന്നു. സൗദി ഭരണകൂടത്തില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫിസര്‍ മഹര്‍ അബ്ദുല്‍ അസീസ് മുത്രബ് ആണ് മുഖ്യ ആസൂത്രകനെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഫൊറന്‍സിക് വിദഗ്ധന്‍ സലാ മുഹമ്മദ് തുബൈജി, സൗദി കൊട്ടാരത്തിലെ സുരക്ഷാസേനയില്‍ അംഗങ്ങളായ ഫഹദ് ഷബീബ് അല്‍ ബലാവി, വലീദ് അബ്ദുല്ല അല്‍ ഷെഹ്‌രി തുടങ്ങി 11 പ്രതികളുടെയും പേര് യുഎന്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.കോടതിവിധിക്കെതിരെ നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും തുർക്കിയും രംഗത്തെത്തിയിട്ടുണ്ട്.