November 12, 2019
November 12, 2019
വാഷിങ്ടണ്‍: യമനിലെ അല്‍ഖാഇദ നേതാക്കന്മാരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് വൻ തുകയുടെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. പത്തു മില്യന്‍ ഡോളര്‍(ഏകദേശം എഴുപത്തിയൊന്നര കോടി രൂപ) വരെയുള്ള പാരിതോഷികമാണു പ്രഖ്യാപിച്ചിരിക്കുന്നത്.
അറബ് മേഖലയിലെ പ്രമുഖ അല്‍ഖാഇദ നേതാക്കളായ സഅദ് ബിന്‍ ആതിഫ് അല്‍അവ്‌ലാക്കി, ഇബ്രാഹീം അഹ്മദ് അല്‍ഖൂസി എന്നിവരെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കാണു പാരിതോഷികം നല്‍കുന്നത്. യമനിലെ ഷബ്‌വാഹ് പ്രവിശ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന സഅദ് ബിന്‍ ആതിഫിന്റെ തലയ്ക്ക് ആറ് മില്യന്‍ ഡോളറും അല്‍ഖാഇദയുടെ അറബ് മേഖലാ നേതാവിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന ഇബ്രാഹീം അഹ്മദിന്റെ തലയ്ക്ക് നാലു മില്യനുമാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്.
രണ്ടുപേരും അമേരിക്കയ്‌ക്കെതിരെ ആക്രമണഭീഷണിയുമായി പരസ്യമായി രംഗത്തെത്തിയിരുന്നു. പതിറ്റാണ്ടുകളായി അല്‍ഖാഇദ അംഗമാണ് അല്‍ഖൂസി. മുന്‍നേതാവ് ഉസാമയ്ക്കു കീഴിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. 2001ല്‍ പാകിസ്താനില്‍ അറസ്റ്റിലായ ഖൂസിയെ ഗ്വാണ്ടനാമോ ജയിലിലടച്ചിരുന്നു. 2010ല്‍ ഇയാള്‍ ഭീകരവാദക്കുറ്റങ്ങള്‍ സമ്മതിച്ചെങ്കിലും അമേരിക്ക പിന്നീട് വിട്ടയയ്ക്കുകയും വിചാരണയ്ക്കു മുന്നോടിയായ കരാറിനനുസൃതമായി 2012ല്‍ സുദാനിലേക്കു തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
ഉസാമ ബിൻലാദന്റേയും അബുബക്കർ അൽ ബാഗ്ദാദിയുടെയും വധത്തിന് ശേഷം മേഖലയിൽ നിന്നും ഭീകരവാദത്തെ തുടച്ചു നീക്കാനുള്ള ശ്രമം ഊർജിതമാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.