January 04, 2020
January 04, 2020
കുവൈത്ത് സിറ്റി: ഇറാന്‍-അമേരിക്ക സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കുവൈത്ത് ആഭ്യന്തര സുരക്ഷ ശക്തമാക്കി.
ബാഗ്ദാദിൽ ഇന്നലെ നടന്ന ആക്രമണത്തിൽ ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് മേധാവി ഖാസിം സുലൈമാനിയടക്കം കൊല്ലപ്പെട്ടതാണ് മേഖലയില്‍ യുദ്ധഭീതി വിതച്ചത്. ആക്രമണത്തിന് പ്രതികാരമുണ്ടാവുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാഖുമായി അതിർത്തി പങ്കിടുന്ന രാജ്യമെന്ന നിലയിൽ കാര്യങ്ങൾ നിയന്ത്രണാതീതമായാൽ അത് ഏറ്റവുമധികം ബാധിക്കുക കുവൈത്തിനെയായിരിക്കും.
ബഗ്ദാദിലെ അമേരിക്കന്‍ എംബസിക്കുനേരെയുണ്ടായ ആക്രമണവും അനുബന്ധ സംഭവങ്ങളും കുവൈത്തിനെ കനത്ത ജാഗ്രതക്ക് പ്രേരിപ്പിച്ചിരുന്നു. ഇതേതുടർന്ന് കര, വ്യോമ അതിര്‍ത്തികളിലും കടലിലും കുവൈത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കുവൈത്തിലെ ആശുപത്രികള്‍ക്കും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. അതേസമയം, നിലവില്‍ കുവൈത്തില്‍ സ്ഥിതി ശാന്തമാണ്. പൊതുവായ കരുതലിന്റെ ഭാഗമായാണ് വിവിധ തലങ്ങളില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയത്. സമരം അടിച്ചമര്‍ത്തുമെന്നാണ് ഇറാഖ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഇറാഖ് അതിര്‍ത്തിയില്‍ സൈന്യം ജാഗ്രതയിലാണെന്ന് മുഹമ്മദ് ഖുദ്ര്‍ വ്യക്തമാക്കി. ഇറാഖിലുള്ള കുവൈത്ത് പൗരന്മാരോട് ആള്‍ക്കൂട്ടത്തില്‍നിന്നും പൊതുനിരത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൗരന്മാരോട് ഇറാഖ് വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടിട്ടു.
സംഘര്‍ഷ സാഹചര്യത്തില്‍ അയല്‍രാജ്യമായ കുവൈത്തിലേക്ക് അമേരിക്ക കൂടുതല്‍ സായുധ സൈന്യത്തെ അയക്കും. 3000ത്തോളം അധിക സേനയെ തല്‍ക്കാലം അയക്കാനാണ് തീരുമാനം. കൂടുതല്‍ പേരെ ആവശ്യമാണെങ്കില്‍ പിന്നീട് പരിഗണിക്കും. ഇറാഖില്‍ ഇപ്പോള്‍ 5000 അമേരിക്കന്‍ സൈനികരുണ്ട്. ഇവര്‍ ഉള്‍പ്പെടെ 60,000 സൈനികരെയാണ് അമേരിക്ക പശ്ചിമേഷ്യയില്‍ വിന്യസിച്ചിട്ടുള്ളത്. കുവൈത്ത് ക്യാമ്ബിലുള്ള സൈനികരില്‍ ഒരു വിഭാഗം ഇറാഖ് അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്.