January 09, 2020
January 09, 2020
വാഷിങ്ടണ്‍: ഇറാനില്‍ യുക്രെയ്ന്‍ വിമാനം തകര്‍ന്നു വീണ് 176 പേര്‍ മരിച്ച സംഭവം വിവാദമാകുന്നു. വിമാനം ഇറാന്‍ വ്യോമസേന അവിചാരിതമായി വെടിവെച്ചിടുകയായിരുന്നെന്നാണ് അമേരിക്കന്‍ അധികൃതര്‍ ആരോപിക്കുന്നത്.
വിമാനം തകര്‍ന്നുവീഴുന്നതിന് മുമ്പായി രണ്ട് മിസൈലുകള്‍ ഉയര്‍ന്നത് സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെ കണ്ടെത്തിയെന്ന് അമേരിക്ക അവകാശപ്പെടുന്നു. എന്നാല്‍, അബദ്ധവശാല്‍ സംഭവിച്ചതാകാം ഇതെന്നാണ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. ചിലര്‍ അബദ്ധം വരുത്തിവെച്ചെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ട്രംപ് നല്‍കിയില്ല.
അതേസമയം, വിമാനം തകര്‍ന്നതിന് പിന്നില്‍ നാല് കാരണങ്ങളാണ് യുക്രെയ്ന്‍ അധികൃതര്‍ പരിശോധിക്കുന്നത്. മിസൈല്‍ ആക്രമണം, ഡ്രോണ്‍ ആക്രമണം, തീവ്രവാദ ആക്രമണം, സാങ്കേതിക തകരാര്‍ എന്നിവയാണ് യുക്രെയ്ന്‍ അന്വേഷിക്കുന്നത്.
ബാഗ്ദാദിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് 176 യാത്രക്കാരുമായി പറന്നുയര്‍ന്ന യുക്രെയ്ന്‍ വിമാനം തെഹ്റാന്‍ വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണത്. തെഹ്റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട യാത്രാവിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. വിമാനം വീഴുമ്ബോള്‍ തന്നെ തീപിടിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.
ഇതിനിടെ,യുക്രൈയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണത് വിമാനത്താവളത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെയെന്ന് ഇറാണ് വാദിക്കുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഇമാം ഖൊമെയ്‌നി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തകര്‍ന്നു വീണതെന്നും ഇറാന്‍ വിശദീകരിച്ചു.അതേസമയം,സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള വിമാന ജീവനക്കാരുടെ സന്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഇറാന്‍ അധികൃതര്‍ പറയുന്നു. വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ എന്തെങ്കിലും അടിയന്തര സാഹചര്യം നേരിടേണ്ടി വന്നിരിക്കാമെന്നും പ്രാഥമിക അന്വേഷണത്തിനു ശേഷം ഇറാന്‍ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പിഴവാകാം അപകടത്തിന് പിന്നിലെന്ന് ഇറാന്‍ ആദ്യം പറഞ്ഞിരുന്നു. എന്നാല്‍, യുക്രൈന്‍ ഇത് തള്ളുകയാണുണ്ടായത്.മിസൈല്‍ ആക്രമണം അടക്കമുള്ളവയുടെ സാധ്യതഅന്വേഷണ സംഘം പരിഗണിക്കുന്നുമെന്ന് യുക്രൈയ്ന്‍ സംഘം വ്യക്തമാക്കിയിട്ടുണ്ട്. വിമാനം തകര്‍ന്നു വീണ സ്ഥലത്തു നിന്ന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമോയെന്നതും അന്വേഷണ സംഘം പരിശോധിക്കും.
സംഭവം ആകസ്മികമാണെന്നാണ് പെന്റഗണിന്റെ വിലയിരുത്തല്‍. റെവല്യൂഷണറി ഗാര്‍ഡ് ഖുദ്സ് ഫോഴ്‌സ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖാസെം സുലൈമാനിയുടെ കൊലപാതകത്തിന് മറുപടിയായുള്ള ഇറാന്റെ മിസൈല്‍ ആക്രമണഫലമായാണ് വിമാനവേധ വേധ സംവിധാനം ആക്ടീവ് ആയതെന്നും വൃത്തങ്ങള്‍ അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന 176 പേരില്‍ 82 പേര്‍ ഇറാന്‍ സ്വദേശികളും 63 കനേഡിയന്‍ പൗരന്മാരുമായിരുന്നു. 11 ഉക്രേനിയക്കാരും (ഒമ്ബത് ക്രൂമെംബര്‍മാര്‍ ഉള്‍പ്പെടെ) 10 സ്വീഡിഷ്, ഏഴ് അഫ്ഗാന്‍, മൂന്ന് ജര്‍മ്മന്‍ പൗരന്മാരുമുണ്ട്. എല്ലാവരും കൊല്ലപ്പെട്ടു.