September 19, 2019
September 19, 2019
തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ദേശീയ പ്രസിഡന്‍റ് ജാസ്മിൻ ഷാ, സംസ്ഥാന പ്രസിഡന്‍റ് ഷോബി ജോസഫ് എന്നിവരടക്കമുള്ള നാല് പ്രതികൾക്കെതിരെ ക്രൈം ബ്രാഞ്ച് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി . ജൂലൈ 19 ന് ജാസ്മിൻ ഷാ അടക്കമുള്ള നാല് പ്രതികൾ നെടുമ്പാശ്ശേരിയിൽ നിന്ന് ഖത്തറിലേക്ക് പോയിരുന്നു. ഇവർ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങിയാൽ ഉടൻ അറസ്റ്റ് ചെയ്യാനാണ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയത്.
നേരത്തേ വാർത്താ മാധ്യമങ്ങളിലടക്കം ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് ക്രൈംബ്രാഞ്ച് പുറത്തിറക്കിയിരുന്നു. പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നും,വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറഞ്ഞിരുന്നു.എന്നാൽ ഇതിന് പിന്നാലെ താൻ ഖത്തറിൽ ഉണ്ടെന്നും ഒളിവിൽ പോയതല്ലെന്നും കാണിച്ചു ജാസ്മിൻ ഷാ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു..കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്.ജാസ്മിൻ ഷാ ഒളിവിലാണെന്നും മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
യുഎന്‍എ അഴിമതിക്കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിന്‍ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.