June 27, 2020
June 27, 2020
ജനീവ : ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ഹൈകമീഷണര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നത് അനുവദിക്കില്ലെന്ന കടുത്ത സന്ദേശം സമൂഹത്തിന് നല്‍കുന്നതാണ് ഈ അറസ്റ്റുകളെന്നും യു.എന്‍ മനുഷ്യാവകാശ ഹൈകമീഷണര്‍ വിമര്‍ശിച്ചു. യു.എന്‍ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫീസ് പ്രസ്താവനയിലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കാന്‍ ആവശ്യപ്പെട്ടത്.
സിഎഎ വിരുദ്ധ സമരത്തിന്‍റെ പേരില്‍ തെളിവുകളില്ലാതെ തടങ്കലിലാക്കിയ മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും മോചിപ്പിക്കണം. സിഎഎ വിവേചനത്തിനെതിരെ സംസാരിച്ചു എന്ന് പറഞ്ഞാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. പൗരത്വ നിയമത്തിനെതിരെ വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ഉപയോഗിച്ചതിനാണ് അവരെല്ലാം അറസ്റ്റിലായതെന്ന് ഹൈകമ്മീഷണര്‍ വിശദീകരിച്ചു.
11 പേരെ പ്രസ്താവനയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.മീരാന്‍ ഹൈദര്‍, ഗള്‍ഫിഷ ഫാത്തിമ, സഫൂറ സര്‍ഗാര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ, ദേവാംഗന കലിത, നതാഷ നര്‍വാള്‍, ഖാലിദ് സൈഫി, ഷിഫ ഉര്‍റഹ്മാന്‍, ഡോ. കഫീല്‍ ഖാന്‍, ഷാര്‍ജീല്‍ ഇമാം, അഖില്‍ ഗോഗോയ് എന്നീ പേരുകളാണ് എടുത്ത് പറഞ്ഞിട്ടുള്ളത്. ഇവര്‍ക്ക് മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടേണ്ടിവന്നു. രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് ഇവർക്ക് ജാമ്യം നിഷേധിച്ചതും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.പ്രക്ഷോഭകരോടുള്ള സര്‍ക്കാരിന്‍റെ വിവേചനപരമായ സമീപനത്തെയും യുഎന്‍ വിമര്‍ശിക്കുന്നു. സിഎഎ അനുകൂലികള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ച് ഒരു അന്വേഷണവും നടത്തിയില്ല. രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുക എന്നത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ എതിരാളികൾ മുഴക്കിയിട്ടും അന്വേഷണമുണ്ടായില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക