February 12, 2021
February 12, 2021
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐക്യരാഷ്ട്രസഭയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിന്റെ പ്രാന്തപ്രദേശത്ത് വച്ചാണ് വാഹനവ്യൂഹത്തെ വ്യാഴാഴ്ച അജ്ഞാതരായ തോക്കുധാരികള്‍ ആക്രമിച്ചത്. ഐക്യരാഷ്ട്രസഭയുടെ വാഹനങ്ങള്‍ക്ക് അകമ്പടി പോയ അഫ്ഗാന്‍ സുരക്ഷാസേനയിലെ അഞ്ച് അംഗങ്ങള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാബൂളിനടുത്താണ് ആക്രമണം നടന്നതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരസംഘടനയായ താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. അതേസമയം ആക്രമണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് താലിബാന്‍ വക്താവ് പറഞ്ഞു.
ആക്രമണത്തില്‍ അഞ്ച് അഫ്ഗാന്‍ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതില്‍ അഫ്ഗാനിലെ യു.എന്‍ കുടുംബം അനുശോചിച്ചു. അഫ്ഗാനിസ്ഥാനിലേക്കുള്ള യു.എന്‍ ദൗത്യത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അവര്‍ അനുശോചനം അറിയിച്ചത്.
ഒരു വര്‍ഷം മുമ്പാണ് താലിബാന്‍ അമേരിക്കയുമായി സൈനികരെ പിന്‍വലിക്കുന്നതിനുള്ള സമാധാന കരാറില്‍ ഒപ്പു വച്ചത്. അന്ന് മുതല്‍ അഫ്ഗാനില്‍ അന്താരാഷ്ട്ര സേനയ്ക്കും വിദേശികള്‍ക്കുമെതിരായ ആക്രമണങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ വളരെ കുറഞ്ഞിരുന്നു.
എന്നാല്‍ താലിബാനും അഫ്ഗാന്‍ സര്‍ക്കാറും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ നടക്കുമ്പോള്‍ അഫ്ഗാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ രാജ്യത്തുടനീളം വര്‍ധിച്ചു.
കിഴക്കന്‍ കുനാര്‍ പ്രവിശ്യയില്‍ വ്യാഴാഴ്ച നടന്ന മൂന്ന് സ്‌ഫോടനങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് വക്താവ് പറഞ്ഞു.
കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നടന്ന മൂന്ന് സ്‌ഫോടനങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക അധികൃതര്‍ അറിയിച്ചു.
വടക്കന്‍ ഫരിയാബ് പ്രവിശ്യയിലെ പജ്‌വോക്ക് ന്യൂസ് ഏജന്‍സിയില്‍ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനായ ഖോട്ബുദ്ദീന്‍ കോഹിയെ വ്യാഴാഴ്ച അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ച് പരുക്കേല്‍പ്പിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാഹനങ്ങള്‍ക്ക് അടിയില്‍ ഘടിപ്പിച്ച ചെറിയ കാന്തിക ബോംബുകളും മറ്റ് സ്‌ഫോടകവസ്തുക്കളും തോക്കുകളും എല്ലാം ഉപയോഗിച്ച് മാരകമായ ആക്രമണങ്ങള്‍ ദിവസേനെയെന്നോണം അഫ്ഗാനില്‍ നടക്കുന്നുണ്ട്. ഇത് കാരണം അഫ്ഗാന്‍ ഉദ്യോഗസ്ഥരുടെയും ആക്റ്റിവിസ്റ്റുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ജീവിതം അരക്ഷിതാവസ്ഥയിലാണ്.
അഫ്ഗാനിസ്ഥാനില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിനനുസരിച്ച് സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. അഫ്ഗാനിലെ സമാധാന പ്രക്രിയ എങ്ങനെ മുന്നോട്ട് നീക്കണമെന്ന കാര്യം യു.എസ് പ്രസിഡന്റ് ജോ ബെയ്ഡന്റെ ഭരണകൂടം അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണ്.
ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.