January 04, 2020
January 04, 2020
ജനീവ : ഇറാൻ ഖുദ്സ് സേനാ മേധാവി ഖാസിം സുലൈമാനി ഉൾപെടെയുള്ള പ്രമുഖരെ കൊലപ്പെടുത്തിയ അമേരിക്കൻ നടപടിയിൽ പ്രതിഷേധം ശക്തമാവുന്നു. ഇസ്രായേൽ ആക്രമണത്തെ അനുകൂലിച്ചപ്പോൾ യു.എന്നും ലോകരാഷ്ട്രങ്ങളും ആക്രമണത്തെ അപലപിച്ചു. മറ്റൊരു ഗൾഫ് യുദ്ധം കൂടി താങ്ങാൻ മേഖലയ്ക്ക് കഴിയില്ലെന്നായിരുന്നു യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം. നേതാക്കൾ പരമാവധി സംയമനം പാലിക്കേണ്ട നിമിഷമാണിതെന്നും ഗുട്ടറസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം ആക്രമണത്തെ അമേരിക്കയിലെ ജനപ്രതിനിധികൾക്കിടയിലും പ്രതിഷേധം ശക്തിപ്പെടുകയാണ്. അനാവശ്യമായി മറ്റൊരു യുദ്ധത്തിന് വഴിവെക്കുകയാണെന്നാണ് ജനപ്രതിനിധികളടക്കം പറയുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ആക്രമണം നടത്തിയതെന്ന് ഡെമോക്രാറ്റ് പ്രതിനിധികള്‍ വ്യക്തമാക്കി. സ്ഫോടകവസ്തു ശേഖരത്തിലേക്ക് തീക്കൊള്ളി എറിയുന്നതിന് സമാനമായ പ്രവൃത്തിയാണ് ട്രംപ് ചെയ്തതെന്ന് ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ മറ്റൊരു സംഘര്‍ഷത്തിന് വഴിവെക്കുന്ന പ്രവൃത്തിയാണിത്. ഒരു അമേരിക്കക്കാരനും ഖാസിം സുലൈമാനിയുടെ മരണത്തില്‍ ദുഃഖിക്കില്ല. എന്നാല്‍, സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുന്നതാണ് ഇപ്പോഴത്തെ പ്രവൃത്തിയെന്നും ബൈഡന്‍ പറഞ്ഞു.
പശ്ചിമേഷ്യയെ മറ്റൊരു യുദ്ധത്തിലേക്കും മരണങ്ങളിലേക്കും സാമ്പത്തിക നഷ്ടങ്ങളിലേക്കും നയിക്കുന്ന അപകടകരമായ പ്രവൃത്തിയാണ് ട്രംപ് ചെയ്തതെന്ന് സെനറ്റര്‍ ബേണീ സാന്‍ഡേഴ്സ് പറഞ്ഞു. ഇപ്പോഴത്തെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്നും മറ്റൊരു യുദ്ധം ഒഴിവാക്കുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും സെനറ്റര്‍ എലിസബത്ത് വാറന്‍ വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധം അവസാന നടപടി മാത്രമാണെന്നും അമേരിക്കന്‍ ജനതക്ക് അതിന് ആഗ്രഹമില്ലെന്നും സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമിക്കേണ്ടതെന്നും സംരംഭകന്‍ ആന്‍ഡ്രൂ യാങ് പറഞ്ഞു.
ട്രംപ് അമേരിക്കയിൽ നേരിടുന്ന ആഭ്യന്തര വെല്ലുവിളികളെ നേരിടാൻ ഇറാനെതിരെയുള്ള ആക്രമണം ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയിക്കണമെന്ന് യുഎസ് കോൺഗ്രസ് വനിത ഇൽഹാൻ ഒമർ (ഡെമോക്രാറ്റ്) ട്വീറ്റ് ചെയ്തു.