September 12, 2019
September 12, 2019
തെല്‍അവീവ്: വെസ്റ്റ് ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ രാജ്യാന്തര പ്രതിഷേധം ഉയരുന്നു. നെതന്യാഹുവിന്റെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് യു.എന്നും അറബ് നേതാക്കളും രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജോര്‍ദാന്‍ താഴ്‌വരയും വടക്കന്‍ ചാവുകടലും ഉള്‍ക്കൊള്ളുന്ന വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രായേലിലേക്കു കൂട്ടിച്ചേര്‍ക്കുമെന്നായിരുന്നു നെതന്യാഹുവിന്റെ വിവാദ പ്രസ്താവന.
നെതന്യാഹുവിന്റെ നീക്കത്തെ യു.എന്‍ പ്രതിനിധി ശക്തമായി അപലപിച്ചു. അത്തരമൊരു പദ്ധതിക്ക് രാജ്യാന്തര നിയമങ്ങളുടെ ഒരു പിന്‍ബലവുമുണ്ടാകില്ലെന്ന് യു.എന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കാനുള്ള നെതന്യാഹുവിന്റെ നീക്കം അതിക്രമമാണെന്ന് അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗം ആരോപിച്ചു. പ്രഖ്യാപനം മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതൽ അപകടരമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണെന്നും യോഗം സൂചിപ്പിച്ചു. സമാധാന പ്രക്രിയയിലെ പുരോഗതിക്കുള്ള സാധ്യതകളെ അട്ടിമറിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവനയെന്നും അറബ് ലീഗ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇസ്രായേലിന്റെ നിരന്തരമായ രാജ്യാന്തര നിയമലംഘനങ്ങളെ ഖത്തര്‍ അതിരൂക്ഷമായി വിമര്‍ശിച്ചു. പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് സൗദി ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍-ഒ.ഐ.സിയോട് ആവശ്യപ്പെട്ടു. തുര്‍ക്കിയും ജോര്‍ദാനും അടക്കമുള്ള പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.