November 08, 2020
November 08, 2020
ദുബായ് : വ്യക്തിഗത നിയമങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്താനുള്ള നിയമ ഭേദഗതിക്ക് യു.എ.ഇ അംഗീകാരം നൽകി. ഇതനുസരിച്ച് 21 വയസ് തികഞ്ഞവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീ പുരുഷന്‍മാരുടെ ഒന്നിച്ചുള്ള താമസം എന്നിവ രാജ്യത്തെ നിയമത്തിനു മുന്നില്‍ കുറ്റകരമല്ലാതെയായി മാറും.അവിവാഹിതരല്ലാത്ത പുരുഷനും സ്ത്രീയും ഒരുമിച്ചു താമസിക്കുന്നത് നേരത്തെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു.ഇതിലാണ് ഭേദഗതി വരുത്തുന്നത്.
ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റങ്ങളുണ്ടാകും. പ്രവാസികളുമായി ബന്ധപ്പെട്ട വ്യക്തി നിയമങ്ങളില്‍ ഇസ്‌ലാമിക നിയമങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും പുതിയ പരിഷ്‌കാരം ലക്ഷ്യമാക്കുന്നുണ്ട്.
സ്ത്രീകളെ ഉപദ്രവിക്കുന്ന കേസില്‍ ബന്ധുവായ പുരുഷന്മാര്‍ക്ക് കുറഞ്ഞ ശിക്ഷ ലഭിക്കുന്ന നിലവിലെ രീതി ഒഴിവാക്കി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തിന് കഠിനമായ ശിക്ഷ ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയോ മാനസിക വെല്ലുവിളി നേരിടുന്നവരെയോ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാനും തീരുമാനമുണ്ട്.
സ്വദേശത്ത് വിവാഹിതരാവുകയും യുഎഇയില്‍ വെച്ച് വിവാഹമോചിതരാകുകയും ചെയ്യുന്ന ദമ്ബതികള്‍ക്ക് അവരുടെ രാജ്യത്തെ നിയമമായിരിക്കും ഇനി മുതല്‍ ബാധകമാകുക. മദ്യപാനത്തിന് വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത നിയമങ്ങളാണ് നിലവിലുള്ളത്. മദ്യപാനം സ്വകാര്യമായിട്ടോ ലൈസന്‍സുള്ള ഇടങ്ങളിലോ ആകണം, 21 വയസ്സ് കഴിഞ്ഞിരിക്കണം എന്ന നിബന്ധനകൾ മാത്രമാണ് ഇനിയുണ്ടാകുക. യുഎഇയില്‍ നിലവില്‍ മദ്യപിച്ചതിന് കേസെടുക്കുന്നത് അപൂര്‍വമായിരുന്നു, എന്നാല്‍ മറ്റൊരു കുറ്റത്തിന് അറസ്റ്റിലാകുകയും അയാള്‍ ലൈസന്‍സില്ലാതെ മദ്യം കഴിച്ചിട്ടുമുണ്ടെങ്കില്‍ അതിന്റെ പേരില്‍ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതിലാണ് മാറ്റംവരുന്നത്. അറബി സംസാരിക്കാത്ത പ്രതികള്‍ക്കും സാക്ഷികള്‍ക്കും കോടതിയില്‍ വിവര്‍ത്തകരെ നല്‍കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.
യു.എസ് നേതൃത്വത്തിൽ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിനു പിന്നാലെയാണ് യു.എ.ഇ സുപ്രധാനമായ മറ്റൊരു തീരുമാനം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രായേലീ വിനോദസഞ്ചാരികളെയും ഇസ്രായേലീ നിക്ഷേപവും ആകർഷിക്കുന്നതിനു യു.എ.ഇ യുടെ നിയമപരിഷ്കാരം സഹായകരമാവുമെന്നാണ് വിലയിരുത്തൽ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.