December 07, 2020
December 07, 2020
ദുബായ്: ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു ശേഷം യു.എ.ഇക്കു നേരെ തുടർച്ചയായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. ഗള്‍ഫ് അറബ് സ്റ്റേറ്റിന്റെ സൈബര്‍ സെക്യൂരിറ്റി മേധാവി മുഹമ്മദ് ഹമദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചതിനു പിന്നാലെ പലരില്‍ നിന്നായി യു.എ.ഇ ആക്രമണം നേരിട്ടുവെന്ന് ഹമദ് അല്‍ കുവൈത്തി ദുബായില്‍ ഒരു കോണ്‍ഫറന്‍സിനിടെ നടന്ന സ്റ്റേജ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.
സാമ്പത്തിക മേഖല ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് പറഞ്ഞ കുവൈത്തി പക്ഷേ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല. ആക്രമണങ്ങള്‍ വിജയമായിരുന്നോ എന്നും ആരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല.
പതിറ്റാണ്ടുകളായി തുടരുന്ന അറബ് നയങ്ങള്‍ക്ക് വിരുദ്ധമായാണ് യു.എ.ഇ ഇസ്രയേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചത്. ഇതിനു പിന്നാലെ ബഹ്‌റൈനും സുഡാനും സ്ഥാപിച്ചിരുന്നു.
കൊവിഡ് മഹാമാരി തുടങ്ങിയ ശേഷം യു.എ.ഇയില്‍ സൈബര്‍ ആക്രമണങ്ങളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഹമദ് അല്‍ കുവൈത്തി പറഞ്ഞു. ഇറാനില്‍ നിന്നാണ് യു.എ.ഇയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ മുമ്പ് ഉണ്ടായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക